തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ അരുവിക്കര മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിനെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി.
സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന്റെ സാന്നിദ്ധ്യത്തിൽ ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റാണ് നടപടി ശുപാർശ ചെയ്തത്.തുടർന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗം ഇതംഗീകരിച്ചു. കമ്മ്യൂണിസ്റ്റ് മൂല്യബോധം ഉയർത്തിപ്പിടിച്ച് മാതൃകയാവേണ്ട നേതാവ് പാർലമെന്ററി വ്യാമോഹത്തിന് അടിപ്പെട്ടെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ. അരുവിക്കരയിൽ തുടക്കത്തിൽ ജില്ലാ ഘടകം സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത് വി.കെ. മധുവിനെയാണെങ്കിലും, പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് ജി. സ്റ്റീഫനെ സ്ഥാനാർത്ഥിയായി നിർദ്ദേശിക്കുകയായിരുന്നു.
രാവിലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ,നടപടി താക്കീതിലൊതുക്കാവുന്നതല്ലേയെന്ന് കടകംപള്ളി സുരേന്ദ്രൻ ചോദിച്ചതായാണറിവ്. ഇതിന് മറുപടിയായി ,പാർട്ടിയുടെ തെറ്റ് തിരുത്തൽ രേഖയിലെ പരാമർശം വിജയരാഘവൻ വായിച്ചു കേൾപ്പിച്ചു. ജില്ലാ കമ്മിറ്റി യോഗത്തിൽ വി. ജയപ്രകാശ്, പുല്ലുവിള സ്റ്റാൻലി, എ.എ. റഹിം എന്നിവർ കൂടുതൽ ശക്തമായ നടപടി ആവശ്യപ്പെട്ടു. ഡബ്‌ള്യു.ആർ. ഹീബ, എസ്.എസ്. രാജലാൽ, പട്ടം വാമദേവൻ നായർ എന്നിവർ വിയോജിച്ചു.
ചില കാര്യങ്ങളിൽ തന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചെന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ മധു വിശദീകരിച്ചു. എന്നാൽ, ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിയല്ലെന്നും,ചിലതെല്ലാം പാർട്ടി കമ്മിഷൻ തള്ളിക്കളഞ്ഞതാണെന്നും മധു പറഞ്ഞു. ഈ വാദഗതികൾ ജില്ലാ സെക്രട്ടേറിയറ്റ് തള്ളി.അരുവിക്കരയിൽ സ്വയം സ്ഥാനാർത്ഥിയായി അവരോധിച്ചുള്ള പ്രവർത്തനം, പാർട്ടി തീരുമാനം വരും മുമ്പേ മധു നടത്തിയെന്നാണ് കമ്മിഷൻ കണ്ടെത്തിയത്. പാർട്ടി സമ്മേളനങ്ങളിലേക്ക് കടക്കാനിരിക്കെ, ജില്ലയിലെ ശാക്തിക ബലാബലത്തിൽ സ്വാധീനമുണ്ടാക്കാവുന്നതാണ് മധുവിനെതിരായ നടപടിയെന്ന വിലയിരുത്തലുണ്ട്.
ജില്ലാ സമ്മേളനം പാറശാലയിൽ
സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനം പാറശാലയിൽ നടത്താൻ ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |