തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ അധികം വൈകാതെ തുറന്നേക്കും. സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
വിദഗ്ദ്ധ സമിതിയുടെ അഭിപ്രായം വന്ന ശേഷം, മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച ചെയ്തതായിരിക്കും സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് മന്ത്രി പറഞ്ഞു. സ്‌കൂളുകൾ തുറക്കാമെന്ന അഭിപ്രായമാണ് വിദഗ്ദ്ധർ മുന്നോട്ടുവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തു ചെയ്താലും വിദ്യാഭ്യാസ വകുപ്പിനെ വിമർശിക്കുന്ന ചിലരുണ്ടെന്നും, സോഷ്യൽ മീഡിയയിലൂടെ അത്തരം വിമർശനങ്ങൾ ഉണ്ടാകുന്നുവെന്നും മന്ത്രി പറഞ്ഞു. പ്ലസ് വൺ പരീക്ഷയിൽ ഇടവേള വേണമെന്നായിരുന്നു ആദ്യം ആവശ്യം, അത് നൽകിയപ്പോൾ ഇപ്പോൾ ഒരുമിച്ചെഴുതാമെന്ന് പറയുന്നു. എന്തിനെയും വിമർശിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് അദ്ദേഹം വിമർശിച്ചു.
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗവ്യാപനം കൂടി നിൽക്കുന്നതിൽ ആശങ്ക വേണ്ടെന്നും, ഞായർ ലോക്ക്‌ഡൗണും രാത്രി കർഫ്യൂവും ഒഴിവാക്കി, സ്കൂളുകളുൾപ്പെടെ തുറന്ന് ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടുവരാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത യോഗത്തിൽ അന്താരാഷ്ട്ര വിദഗ്ദ്ധർ നിർദേശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |