സ്വതന്ത്ര പദവി ലഭിച്ചതോടെ കാര്യങ്ങൾ ഉഷാറാകും
കോവളം: തലസ്ഥാന വികസനത്തിന് പുത്തൻസാദ്ധ്യതകൾ തുറന്ന വിഴിഞ്ഞം തുറമുഖം ഇനി സ്വതന്ത്ര ചുമതലയുള്ള ചെറുകിട തുറമുഖമായി പ്രവർത്തിക്കും. അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമാണം പുരോഗമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്വതന്ത്ര ചുമതല നൽകിയത്. കേരള മാരിടൈം ബോർഡിന്റെ നേതൃത്വത്തിലുള്ള ബോർഡ് മീറ്റിംഗിലാണ് പുതിയ തീരുമാനം. ക്രൂ ചെയ്‌ഞ്ചിംഗ് വഴിയുണ്ടായ നേട്ടവും വിഴിഞ്ഞത്തിന് പുത്തനുണർവായിരുന്നു.
തുറമുഖത്തിന്റെ അടിസ്ഥാനസൗകര്യങ്ങളും സുരക്ഷാസംവിധാനവും വികസിപ്പിച്ച് അന്താരാഷ്ട്ര തലത്തിലുള്ള ചെറുകിട തുറമുഖമാക്കുന്നതിനാണ് പുതിയ പദവി നൽകിയതെന്ന് അധികൃതർ വ്യക്തമാക്കി. വിഴിഞ്ഞം പോർട്ട് ഓഫീസ് എന്ന് ഔദ്യോഗിക പേര് ലഭിച്ച ഓഫീസിൽ ക്യാപ്ടൻ സിജോ ഗോർജിയോസ് പുതിയ പോർട്ട് ഓഫീസറായി ചുമതലയേറ്റു.
നിലവിൽ കൊല്ലം തുറമുഖത്തിന്റെ നിയന്ത്രണത്തിലാണ് വിഴിഞ്ഞം, വലിയതുറ എന്നീ തുറമുഖങ്ങൾ പ്രവർത്തിച്ചിരുന്നത്. വലിയതുറയിൽ കയറ്റിയിറക്കില്ലെങ്കിലും പ്രഖ്യാപിത തുറമുഖമായി പ്രവർത്തിച്ചിരുന്നതിന്റെ അടിസ്ഥാനത്തിൽ ഇവിടവും വിഴിഞ്ഞം പോർട്ട് ഓഫീസിന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന് അധികൃതർ പറഞ്ഞു.
വികസനത്തിന് വേഗം പോരാ
--------------------------------------------------
2009 മുതൽ 2013 വരെയുള്ള കണക്കുകൾ പ്രകാരം വിഴിഞ്ഞത്ത് 240 ചരക്കുകപ്പലുകളും 20 യാത്രാക്കപ്പലുകളും വന്നതായാണ് തുറമുഖ വകുപ്പിന്റെ രേഖകളിലുള്ളത്. തുടർന്നുള്ള വർഷങ്ങളിൽ ഇവയുടെ വരവ് ഗണ്യമായി കുറഞ്ഞു. അടിസ്ഥാനസൗകര്യങ്ങളില്ലാത്തതും വാർഫുകളിലേക്കു വരുന്ന കപ്പൽപ്പാതയിൽ മണ്ണിടിഞ്ഞതും കപ്പലുകളുടെ വരവ് കുറച്ചു. ഇതോടെയുണ്ടായ വരുമാനനഷ്ടത്തിൽ നിന്നുള്ള ഉയർത്തെഴുന്നേല്പിനാണ് തുറമുഖത്തിനു പുതിയ പദവി നൽകിയതെന്നാണ് വിവരം. അടുത്ത വർഷത്തോടെ വിദേശ ആഡംബര കപ്പലുകൾ (ക്രൂയിസ്) എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ചരക്ക് കപ്പൽ സേവനം തുടങ്ങാനുള്ള നീക്കവുമുണ്ട്.
തുറമുഖ വികസനം ലക്ഷ്യം
----------------------------------------------
വിഴിഞ്ഞം തുറമുഖത്തിലെ സുരക്ഷാസംവിധാനങ്ങളും ആധുനിക രീതിയിൽ സജ്ജമാക്കാനുള്ള നടപടിയെടുക്കും. കപ്പലുകൾ വന്നുപോകുന്നത് സൂക്ഷിക്കാനുള്ള ഡിജിറ്റൽ സംവിധാനമില്ലാത്തതും പോരായ്മയാണ്. കപ്പലുകളെ നിരീക്ഷിക്കാനുള്ള അത്യാധുനിക വെസൽ ട്രാക്കിംഗും റഡാർ അടക്കമുള്ള സംവിധാനങ്ങളും സജ്ജമാക്കണം. സർക്കാരിന്റെയും മാരിടൈം ബോർഡിന്റെയും പിന്തുണയോടെ തുറമുഖ വികസനം ഉറപ്പാക്കും.
പുത്തൻ സാദ്ധ്യതകൾ
---------------------------------------------------------
അന്താരാഷ്ട്ര കപ്പൽചാലിന് അടുത്തുള്ള വലിയ തുറമുഖം, തീരക്കടലിലെ ആഴക്കൂടുതൽ എന്നിവയാണ് വിഴിഞ്ഞത്തേക്ക് ക്രൂ ചെയ്ഞ്ചിംഗ് നടത്താൻ കൂറ്റൻ കപ്പലുകൾ അടുക്കുന്നതിന് കാരണം. ഒരു കപ്പലെത്തുമ്പോൾ വാടക ഇനത്തിലും മറ്രുമായി മൂന്നു ലക്ഷം രൂപ വരെ വരുമാനം ലഭിക്കും.
ക്രൂചെയ്ഞ്ചിംഗിനെത്തിയ കപ്പലുകൾ - 482
വരുമാനം - 6.21 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |