അഫ്ഗാനിസ്ഥാനിലെ പാഞ്ച്ഷീർ പ്രവിശ്യയിൽ താലിബാൻ ഭീകരരും താലിബാൻ വിരുദ്ധ പ്രതിരോധ സേനയും തമ്മിലുള്ള പോരാട്ടം രൂക്ഷമാകുന്നു. ഇന്നലെ മാത്രം 13 താലിബാൻ ഭീകരർ വധിക്കപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം 75 താലിബാൻ ഭീകരരെ താലിബാൻ വിരുദ്ധ പ്രതിരോധ സേന വധിച്ചിരുന്നു. പാഞ്ച്ഷീറിലെ പ്രാദേശിക നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടുവെന്ന് താലിബാൻ നേതാവ് മുല്ല ആമിർ ഖാൻ മൊതാഖി പറഞ്ഞതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, ദോഹയിൽ ചൊവ്വാഴ്ച താലിബാൻ ഭീകരരുമായി നടത്തിയ ചർച്ചയിൽ കാബൂളിലെ എംബസി തുറക്കാൻ ഇന്ത്യയോട് താലിബാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. എംബസിയിലെ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് എല്ലാ വിധ സുരക്ഷാക്രമീകരണങ്ങളും താലിബാൻ ഉറപ്പ് നൽകിയതായാണ് വിവരം. ഇന്ത്യയുമായി നയതന്ത്ര ബന്ധം തുടരാൻ താൽപ്പര്യം പ്രകടിപ്പിച്ച താലിബാൻ അഫ്ഗാനിലെ ഇന്ത്യയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടരണമെന്നും അഭ്യർത്ഥിച്ചു. എന്നാൽ എംബസിയുടെ പ്രവർത്തനം പുനരാരംഭിക്കണമെന്ന താലിബാന്റെ ആവശ്യത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളം ഉടൻ പ്രവർത്തനസജ്ജമാക്കാനായി ഖത്തറിൽ നിന്നുള്ള വ്യോമയാന വിദഗ്ദ്ധർ കാബൂളിൽ എത്തിയെന്ന് റിപ്പോർട്ടുണ്ട്. താലിബാന്റെ അഭ്യർത്ഥന പ്രകാരമാണിത്.
അതിനിടെ, താലിബാനെ അംഗീകരിക്കുന്ന കാര്യത്തിൽ തിടുക്കം കാട്ടില്ലെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതീക്ഷകൾക്കൊത്ത് പ്രവർത്തിക്കാൻ കഴിയുമോയെന്ന് ആദ്യം അവർ തെളിയിക്കേണ്ടതുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി പറഞ്ഞു. യു.എൻ ചാർട്ടറിന് കീഴിൽ വരുന്ന നിബന്ധനകളുടെ പാലനം, രാജ്യം വിടാൻ ആഗ്രഹിക്കുന്ന രാജ്യാന്തര - ആഭ്യന്തര പൗരന്മാരോടുള്ള സമീപനം, മനുഷ്യാവകാശ സംരക്ഷണം എന്നീ വിഷയങ്ങളിലുള്ള അവരുടെ നിലപാട് എന്നിവ സസൂക്ഷ്മം നിരീക്ഷിക്കും. താലിബാൻ ഭരണകൂടത്തിന് സാമ്പത്തിക സഹായം നൽന്ന കാര്യത്തിലും തീരുമാനമായിട്ടില്ലെന്ന് സാക്കി അറിയിച്ചു.
സർക്കാർ രൂപീകരണം അവസാനഘട്ടത്തിൽ
അതേസമയം, അഫ്ഗാനിൽ താലിബാന്റെ സുപ്രീം കമാൻഡർ ഹൈബത്തുള്ള അഖുൻഡ്സാദയുടെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരണം അവസാന ഘട്ടത്തിലെന്ന് സൂചന. ഹൈബത്തുള്ളയെ താലിബാൻ സർക്കാർ തലവനായി പ്രഖ്യാപിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തുവന്നിരുന്നു. സർക്കാരിന് നേതൃത്വം നൽകാൻ പ്രധാനമന്ത്രിയും പ്രസിഡന്റും ഉണ്ടായിരിക്കും. കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നടക്കുന്ന ചടങ്ങിൽ പുതിയ ഭരണനേതൃത്വം അധികാരമേൽക്കുമെന്ന് താലിബാൻ നേതാവ് അഹമ്മദുള്ള മുത്താഖി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |