കോട്ടയം: കോൺഗ്രസിലെ പുതിയ നേതൃത്വത്തോടുളള അതൃപ്‌തി പരസ്യമായി പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല. കോൺഗ്രസിൽ പ്രശ്‌നങ്ങളുണ്ടെന്നത് യാഥാർത്ഥ്യമാണെന്നും തീരുമാനമെടുക്കുമ്പോൾ ഉമ്മൻചാണ്ടിയോടും ആലോചിക്കണമായിരുന്നെന്നും ചെന്നിത്തല കോട്ടയത്ത് പറഞ്ഞു. ഡിസിസി പ്രസിഡന്റായി നാട്ടകം സുരേഷ് ചുമതലയേൽക്കുന്ന ചടങ്ങിലായിരുന്നു ചെന്നിത്തലയുടെ ഈ പരസ്യമായ അഭിപ്രായ പ്രകടനം. ചടങ്ങിൽ പങ്കെടുത്ത കെ.സി ജോസഫും ചെന്നിത്തലയെ പിന്താങ്ങി എന്നതും ശ്രദ്ധേയമായി.
താനും ഉമ്മൻചാണ്ടിയും കോൺഗ്രസ് നേതൃത്വത്തിലുണ്ടായിരുന്നപ്പോൾ ധാർഷ്‌ട്യം കാണിച്ചിട്ടില്ലെന്നും അച്ചടക്ക നടപടി മുൻകാല പ്രാബല്യത്തില്യത്തിലായിരുന്നെങ്കിൽ ഇന്ന് പലരും പാർട്ടിയിൽ ഉണ്ടാകില്ലായിരുന്നെന്നും നിലവിലെ കോൺഗ്രസ് നേതൃത്വത്തെ കുത്തി ചെന്നിത്തല സൂചിപ്പിച്ചു.
താൻ ഈ പാർട്ടിയിലെ നാലണ മെമ്പർ മാത്രമാണ്. എന്നാൽ ഉമ്മൻചാണ്ടി അങ്ങനെയല്ല. അദ്ദേഹം എഐസിസി വർക്കിംഗ് കമ്മിറ്റി അംഗമാണെന്നും സംഘടനാ കാര്യങ്ങൾ ഉമ്മൻചാണ്ടിയോട് ആലോചിക്കാനുളള ബാദ്ധ്യത എല്ലാവർക്കുമുണ്ടെന്നും ചെന്നിത്തല സൂചിപ്പിച്ചു. തന്നെ മുതിർന്ന നേതാക്കൾ എന്ന് പലരും പറയുന്നു. തനിക്ക് അധികം പ്രായമായിട്ടില്ല. 63 വയസ് മാത്രമാണുളളത്. തന്നെ അങ്ങനെ പറയുന്ന പലരും 74-75 വയസ് എത്തിയവരാണെന്നും ചെന്നിത്തല പറഞ്ഞു.
ഉമ്മൻചാണ്ടിയുടെയും തന്റെയും കാലത്ത് എല്ലാവരെയും ഒന്നിച്ചാണ് മുന്നോട്ട് കൊണ്ടുപോയത്. ധാർഷ്‌ട്യത്തിന്റെ ഭാഷ ഉപയോഗിച്ചില്ല. കെ.കരുണാകരനെയും മുരളീധരനെയും തിരികെ കൊണ്ടുവന്നതടക്കം ആ സമയത്താണ്.
ഉമ്മൻചാണ്ടിക്കെതിരെ അഭിപ്രായം പറഞ്ഞവരെ വിമർശിച്ച കെ.സി ജോസഫ് അച്ചടക്കം വൺവേ ട്രാഫിക് ആകരുതെന്ന് പറഞ്ഞു. മേയ് രണ്ട് കഴിഞ്ഞപ്പോൾ അതുവരെ മികച്ച പ്രകടനം നടത്തിയ ചെന്നിത്തല പലർക്കും ആരുമല്ലാതായെന്നും അദ്ദേഹം വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |