കരഞ്ഞുകരഞ്ഞ് വാശിപിടിച്ച് വാങ്ങിക്കൂട്ടുന്ന കളിപ്പാട്ടങ്ങൾ തല്ലിപ്പൊട്ടിക്കുമ്പോൾ കുട്ടികൾക്ക് എത്ര ആഹ്ലാദമാണ്. കാശ് ചെലവാക്കി വാങ്ങിക്കൊടുക്കുന്ന മുതിർന്നവർക്ക് ദുഃഖവും കോപവും വരും. സ്വപ്നങ്ങളും ഇഷ്ടങ്ങളും അതുപോലെയാകരുത്. അറിവുറച്ചുകഴിഞ്ഞാൽ കണ്ണിൽ കൊള്ളുന്ന സ്വപ്നങ്ങൾ കാണണം. കൈയിലൊതുങ്ങുന്ന ഭക്ഷണമേ വാരി വിഴുങ്ങാവൂ. മുത്തശ്ശിയുടെ വാക്കുകൾ പ്രിയ അവസരം കിട്ടുമ്പോൾ സഹപ്രവർത്തകരോട് പറയാറുണ്ട്. സ്വകാര്യആശുപത്രിയിലെ നഴ്സാണ് പ്രിയ. അച്ഛൻ നേരത്തെ മരിച്ചു. അമ്മ ഒരു പലചരക്ക് കട നടത്തിയാണ് പ്രിയയെയും അനുജനെയും വളർത്തിയത്. പഠിക്കാൻ മിടുക്കിയായിരുന്നെങ്കിലും ഒരു ജോലി കണ്ടെത്തണം, വരുമാനം വേണം. ആ വാശിയാണ് പ്രിയയെ നഴ്സാക്കിയത്. അല്പം കൂടി ശമ്പളം കിട്ടുന്ന സ്വകാര്യം ആശുപത്രികളുടെ പേരുകൾ പലരും നിർദ്ദേശിച്ചെങ്കിലും ചില്ലകൾ തോറും മാറിമാറി ചാടാനുള്ള കുടുംബഭദ്രത ഇല്ലെന്ന് നന്നായറിയാവുന്ന പ്രിയ അതിന് ശ്രമിച്ചില്ല. മുത്തശ്ശിയും അതിനോട് യോജിച്ചു. സർക്കാരിൽ കിട്ടുമ്പോൾ പോകാം. അതുവരെ ജോലി ചാഞ്ചാട്ടം വേണ്ടെന്ന പക്ഷക്കാരിയാണ് മുത്തശ്ശിയും.
അമ്മ വീണ് കിടപ്പായതോടെ പ്രിയയുടെ ജോലിഭാരവും കൂടി. വീടിന് സമീപത്തുതന്നെയാണ് പലചരക്ക് കടയും. ജോലിക്ക് പോകുന്നതുവരെ കച്ചവടം. പിന്നീട് മുത്തശ്ശിയിരിക്കും. അനുജൻ സഹായിക്കും. കട നിറുത്തരുതെന്ന് അമ്മയ്ക്ക് നിർബന്ധം. വീണ്ടും കട നടത്തണമെന്ന ചിന്തയും വാശിയുമാണ് അമ്മയുടെ ഔഷധമെന്ന് പ്രിയയ്ക്കും നന്നായറിയാം. ഉച്ചഭക്ഷണത്തിനിരിക്കുമ്പോൾ സഹപ്രവർത്തകർ വീട്ടുകാര്യവും കടയിലെ കാര്യവും നോക്കി ജോലിക്കെത്തുന്ന പ്രിയയെ അതിശയത്തോടെ നോക്കും. ചിലർ സഹതപിക്കും. ചിലർ വിധിയെ പഴിക്കും. ഇത്രയൊക്കെ പ്രാരാബ്ധങ്ങൾക്കിടയിലും എങ്ങനെ പുഞ്ചിരിയോടെ സൗമ്യതയോടെ പെരുമാറാൻ കഴിയുന്നുവെന്നാണ് ചിലരുടെ സംശയം. ഉത്തരം മുട്ടുമ്പോൾ മുത്തശ്ശിയുടെ വാക്കുകളായിരിക്കും പ്രിയയുടെ ശരണം.
ജനിക്കുംമുമ്പ് അനുഭവിക്കേണ്ട പ്രാരാബ്ധങ്ങളുടെ ലിസ്റ്റ് കിട്ടിയാൽ പലരും ഭൂമിയിലേക്ക് വരില്ല. ഓരോന്ന് വരുമ്പോൾ അത് എങ്ങനെയും നേരിടും. നേരിട്ടുകഴിയുമ്പോൾ ചെറിയൊരു ആശ്വാസം തോന്നും. അടുത്ത പ്രതിസന്ധിയിലേക്കെത്തുമ്പോൾ പഴയത് മറക്കും. ആടിനെപ്പോലെ ജീവിക്കുമ്പോഴും മനസ് ആനയുടേതായിരിക്കണം. ആന ഉയരങ്ങളിലെ ഇലകളും ഫലങ്ങളും തുമ്പിക്കൈകൊണ്ട് സ്വന്തമാക്കുന്നു. എത്ര വിശന്നാലും അത് സഹിക്കും. തന്നോളം ഉയരമുള്ള പാപ്പാൻ തന്നെ വേണമെന്ന് ആനയ്ക്ക് നിർബന്ധമില്ല. പാപ്പാന്റെ വണ്ണമോ തൂക്കമോ മീശയോ ഒന്നും അതുകാര്യമാക്കുന്നില്ല. അതുപോലെ കിട്ടിയ ജീവിതത്തെ വെറുതെ പോസ്റ്റുമോർട്ടം ചെയ്ത് ദുഃഖിക്കരുത്. മുത്തശ്ശിയുടെ ഉപദേശങ്ങൾ പ്രിയപറയുമ്പോൾ സഹപ്രവർത്തകർ പറയാറുണ്ട്.'' അച്ഛൻ നേരത്തെ നഷ്ടമായെങ്കിലും ആനബലമുള്ള മുത്തശ്ശിയെ കിട്ടിയല്ലോ.""
'' ജീവിതത്തെ നോക്കി എന്നും കുറ്റം പറഞ്ഞുകൊണ്ടിരുന്നാൽപാവം ജീവിതം എങ്ങനെ നമ്മെ സ്നേഹിക്കും?"" പ്രിയയുടെ വാക്കുകൾ കേട്ട് കൂട്ടുകാരികൾ ചോദിക്കും. ''ഈ വാക്കുകളുടെ പേറ്റന്റും മുത്തശ്ശിക്കാണോ?അല്ല. ഇവളിപ്പോഴേ അനുഭവജ്ഞാനം കൊണ്ട് ഒരു മുത്തശ്ശിയാണല്ലോ.""അവർ തന്നെ തിരുത്തും.അപ്പോഴും പ്രിയ ചെറുതായി ചിരിക്കും.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |