പാനൂർ : ഓൺലൈൻ പഠനം രസകരവും വിജ്ഞാനപ്രദവുമാക്കാൻ തുറന്നുകിടക്കുകയാണ് പത്തായക്കുന്നിലെ "ദേവാങ്കണം'.ഇവിടത്തെ വിശാലമായ ലൈബ്രറിയും ക്ളാസ് മുറിക്ക് തുല്യമായ രീതിയിൽ ഒരുക്കിയ പഠനാനുബന്ധ സംവിധാനവും ഒന്നു കാണേണ്ടതുതന്നെയാണ്.അദ്ധ്യാപക ദമ്പതിമാരായ സുന്ദരേശന്റെയും വി.കെ.മിനിയുടേയും കുട്ടികളോടുള്ള കരുതൽ കൂടിയാണ് ദേവാങ്കണം.
കടവത്തൂർ ഹൈസ്കൂൾ അദ്ധ്യാപകനാണ് സുന്ദരേശൻ തളത്തിൽ. ഭാര്യ വി.കെ.മിനി കൂത്തുപറമ്പ് യു.പി സ്കൂളിലെ അദ്ധ്യാപികയും. ഭാഷാക്ലാസ്സുകളിൽ പാഠഭാഗങ്ങൾ വിശദീകരിക്കുമ്പോൾ മൂലകൃതികൾ കാണിക്കുക, അതിൽ നിന്നെടുത്ത താളുകൾ പ്രദർശിപ്പിക്കുക, എഴുത്തുകാരുടെ ഛായ പടങ്ങൾ, കൈപടകൾ, പരിസര വീക്ഷണത്തിനുതകുന്ന ദൃശ്യങ്ങൾ എന്നിവ പ്രദർശിപ്പിച്ച് ക്ലാസ്സുകളെ സർഗ്ഗാത്മകവും സജീവവുമാക്കുന്ന രീതിയുണ്ട്. എന്നാൽ കൊവിഡിന്റെ വരവോടെ ക്ളാസ് മുറികൾ അടഞ്ഞ് ഈ രീതി ഇല്ലാതായി. അതിനെ അതിജീവിക്കാനാണ് ദേവാങ്കണമെന്ന തങ്ങളുടെ വീട്ടിൽ ലൈബ്രറിയും പഠന വിഭവങ്ങളുമൊരുക്കാൻ സുന്ദരേശൻ ശ്രമം തുടങ്ങിയത്.
ഇവിടെയുള്ള 700 ഓളം പുസ്തകങ്ങളിൽ മിക്കതും റഫറൻസ് വിഭാഗത്തിലുള്ളതാണ്. ഭാഷ, സാഹിത്യം, ജീവചരിത്രങ്ങൾ, ചരിത്രം, പരിസ്ഥിതി, ഫോക് ലോർ , 18 പുരാണങ്ങൾ, തുടങ്ങിയ മേഖലകളിലെ നിരവധി ഗ്രന്ഥങ്ങളാൽ സമ്യദ്ധമാണ് ലൈബ്രറി. ശ്രീ നാരായണ ഗുരുദേവരുടെ സമ്പൂർണ്ണകൃതികളുടെ വിവിധ വ്യാഖ്യാനങ്ങളും ദേശീയ പ്രസ്ഥാനത്തിലെ ജ്വലിക്കുന്ന പേരുകളിലൊന്നായ മൊയാരത്ത് ശങ്കരെൻറ ആത്മകഥയുമടക്കം ഇതിലുൾപെടും . കൂടാതെ നിരവധി ഫോട്ടോകൾ ഉൾക്കൊള്ളുന്ന ആൽബങ്ങളുമുണ്ട്.
ഗൂഗിളിൽ അന്വഷിച്ച് കണ്ടെത്തുതിനെക്കാൾ ഉചിതമായ സന്ദർഭങ്ങൾ, കുറിപ്പുകൾ മുതലായവ കുട്ടികളിൽ അനുഭവവേദ്യമാക്കാനുള്ള സംവിധാനങ്ങൾ ലൈബ്രറിയിലുണ്ട്.വിദ്യാരംഗം കലാ സാഹിത്യവേദി അസിസ്റ്റന്റ് കോർഡിനേറ്ററായ സുന്ദരേശൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫോക് ലോർ പഠനത്തിൽ പരിശീലനം നേടിയിട്ടുണ്ട്. വിദ്യാരംഗം പ്രവർത്തനങ്ങളിൽ കേരള ഫോക് ലോർ അക്കാദമിയുമായ് ചേർന്നുള്ള നാടൻ കലാശില്പശാലകളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ ആനുകാലികങ്ങളിൽ എഴുതാറുള്ള സുന്ദരേശൻ "ഒ ചന്തുമേനോൻ ജീവിതവും നേരം പോക്കുകളും" എന്ന കൃതിയുടെ കർത്താവു കൂടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |