പൊലീസിന് കൂടുതൽ അധികാരം നൽകാനുള്ള ഒരു പുതിയ നിയമനിർമ്മാണം പണിപ്പുരയിലാണ്. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് 'പൊലീസിന് നൽകുന്ന മൊഴി തെളിവ്, പുതിയ നിയമം ഉടൻ" എന്ന തലക്കെട്ടിൽ ഞങ്ങൾ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. മഹാരാഷ്ട്രയിലും യു.പിയിലും ഇത്തരം നിയമങ്ങൾ നിലവിലുണ്ട്. അതിന്റെ ചുവടുപിടിച്ചാണ് ഇവിടെയും നിയമനിർമ്മാണത്തിന് ഒരുങ്ങുന്നത്. മഹാരാഷ്ട്രയിലെ അധോലോക കുറ്റവാളികളെ നേരിടാനുള്ള മെക്കോക്ക മോഡൽ നിയമം ഇവിടെയും വേണമെന്ന് മുൻ ഡി.ജി.പി ബെഹ്‌റ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ മെക്കോക്ക നിയമത്തെക്കുറിച്ച് നിലവിൽ തന്നെ നിരവധി ആക്ഷേപങ്ങളുണ്ട്. ക്രിക്കറ്റ് വാതുവയ്‌പ്പ് കേസിൽ ശ്രീശാന്തിനെതിരെ ഈ നിയമം ചുമത്തിയിരുന്നു. കുറ്റപത്രം സമർപ്പിക്കാതെ ആറുമാസത്തോളം പ്രതികളെ ജയിലിലടയ്ക്കാം എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. ശ്രീശാന്തിനെതിരെ മെക്കോക്ക ചുമത്തിയതിന് അടിസ്ഥാനമില്ലെന്ന് കോടതി പിന്നീട് കണ്ടെത്തുകയും പൊലീസിനെ വിമർശിക്കുകയും ചെയ്തിരുന്നു. നിലവിൽ പൊലീസിന് നൽകുന്ന മൊഴി കോടതി തെളിവായി സ്വീകരിക്കില്ല. പൊലീസ് കസ്റ്റഡിയിൽ പലവിധ സമ്മർദ്ദങ്ങൾക്ക് അടിപ്പെട്ട് കുറ്റസമ്മതം നടത്തുകയും അതിൻ പ്രകാരമുള്ള മൊഴി നൽകുകയും ചെയ്യാം. ഇത് തെളിവായി സ്വീകരിച്ചാൽ നീതിപീഠത്തിനു മുന്നിൽ കുറ്റം നിഷേധിക്കാനുള്ള പൗരന്റെ അവകാശമാണ് നഷ്ടപ്പെടുക. നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രതികളുടെ കുറ്റസമ്മതം തെളിവായി സ്വീകരിച്ച് അമേരിക്കയിൽ ശിക്ഷ നടപ്പാക്കിയിരുന്നു. ഇതിൽ പല നിരപരാധികളും ശിക്ഷിക്കപ്പെട്ടെന്ന് കണ്ടെത്തിയാണ് പിന്നീട് ഇത് ഒഴിവാക്കിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി ശരിയും തെറ്റും വേർതിരിക്കുന്ന തെളിവുകൾ ശേഖരിച്ച് കോടതിയിൽ ഹാജരാക്കുന്നതാണ് പൊലീസ് ചെയ്യേണ്ട പണി. അത് കുറച്ച് പ്രയാസവും ആയാസവുമുള്ള പണിയാണ്. മൊഴി തന്നെ തെളിവായി എടുക്കാമെങ്കിൽ പിന്നെ പൊലീസിനെന്താ പണി? മാത്രമല്ല യു.പിയിലെയും മഹാരാഷ്ട്രയിലെയും സാഹചര്യമല്ല കേരളത്തിലുള്ളത്. അതിനാൽ ഈ നിയമം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്. മജിസ്റ്റീരിയൽ അധികാരം പൊലീസിന് നൽകണമെന്ന ഒരു ആവശ്യം ക്ളച്ച് പിടിക്കാതെ പോയിരുന്നു. കരുതൽ നിയമപ്രകാരം ഗുണ്ടകളെ ജയിലിലാക്കുന്നതിനുള്ള അധികാരം ഇപ്പോൾ കളക്ടർമാർക്കാണുള്ളത്. അതു നല്ലരീതിയിൽ നടന്നുവരികയും ചെയ്യുന്നു. പുതിയ നിയമ നിർമ്മാണത്തിലൂടെ അത് വളഞ്ഞ വഴിയിൽ നടപ്പാക്കാനുള്ള ശ്രമവും നടന്നേക്കാം. പൊലീസ് ഇപ്പോൾത്തന്നെ അമിതാധികാരം പ്രയോഗിക്കുന്നു എന്ന പരാതി ജനങ്ങൾക്കുണ്ട്. അതിനാൽ പൊതുസമൂഹത്തിൽ നടത്തുന്ന തെളിവെടുപ്പിനും ചർച്ചകൾക്കും ശേഷം വേണം ഇത്തരം നിയമങ്ങൾ കൊണ്ടുവരാൻ. ഇല്ലെങ്കിൽ വെളുക്കാൻ തേയ്ച്ചത് പാണ്ടായി മാറാൻ അധികനേരം വേണ്ടിവരില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |