കൊച്ചി: ബുക്ക് രൂപത്തിലുള്ള റേഷൻ കാർഡുകൾക്ക് വിട. സംസ്ഥാനത്ത് ഇനി എ.ടി.എം കാർഡിനു സമാനമായ സ്മാർട്ട് റേഷൻ കാർഡുകൾ വരും. നവംബർ ഒന്നു മുതൽ കാർഡുകൾ വിതരണം ചെയ്ത് തുടങ്ങുമെന്നാണ് വിവരം. നടപടികൾ അന്തിമ ഘട്ടത്തിലാണെന്നും സർക്കാർ ഉത്തരവ് ഉടനുണ്ടാകുമെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. 2021 ജനുവരി മുതൽ ഇത്തരം കാർഡുകൾ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ നടപടികൾ വൈകി. ഫോട്ടോ പതിപ്പിച്ചാണ് കാർഡുകൾ തയാറാക്കുന്നത്. രണ്ടു വശത്തും വിവരങ്ങൾ രേഖപ്പെടുത്തും. അതിനാൽ തിരിച്ചറിയൽ രേഖയായി കൈയിൽ കരുതാം. ക്യൂ.ആർ കോഡും ബാർകോഡുമുള്ളതാണ് സ്മാർട്ട് റേഷൻ കാർഡ്. റേഷൻ കടകളിൽ ഇ-പോസ് മെഷീനൊപ്പം ക്യൂ.ആർ കോഡ് സ്‌കാനർ കൂടി വയ്ക്കും. സ്‌കാൻ ചെയ്യുമ്പോൾ വിശദവിവരം റേഷൻ കടക്കാരന് ലഭിക്കും. ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ വ്യക്തി വിവരങ്ങൾ ചോരുമെന്ന ആശങ്ക വേണ്ട. എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടെയുമാകും കാർഡുകൾ പുറത്തിറക്കുക. ഏത് രൂപത്തിലാകും കാർഡ് പുറത്തിറങ്ങുക എന്നത് സംബന്ധിച്ച് ഊഹാപോഹങ്ങൾ പരക്കുന്നുണ്ടെങ്കിലും അന്തിമരൂപമായിട്ടില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
എന്നാൽ, ക്യു.ആർ കോഡ്, ബാർകോഡ്, ഉടമയുടെ ചിത്രം, പേര്, വിലാസം എന്നിവ മുൻവശത്ത്. റേഷൻ കട വിവരങ്ങൾ ഉൾപ്പടെയുള്ളവ, വരുമാന വിവരം, വീടുമായി ബന്ധപ്പെട്ട വിവരം എന്നിവ മറുഭാഗത്ത് എന്നിങ്ങനെയാണ് രൂപകല്പനയ്ക്കുള്ള കൂടുതൽ സാദ്ധ്യത.
അപേക്ഷിക്കാൻ
(അപേക്ഷ നൽകൽ ആരംഭിച്ചിട്ടില്ല. ഇതിനുള്ള തീയതിയും നിശ്ചയിച്ചിട്ടില്ല.)
ജില്ലയിൽ റേഷൻ കാർഡുകൾ - 8,85,466
റേഷൻ കടകൾ - 1,334
സംസ്ഥാനത്താകെ
കാർഡുകൾ - 91,11,002
റേഷൻ കടകൾ - 14,234
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |