ഡമസ്‌കസ്: സിറിയയിലേക്ക് എണ്ണ ഇറക്കുമതിക്കും ഇറാന് കയറ്റുമതിക്കുമുള്ള യു.എസിന്റെ ഇരട്ട ഉപരോധം ലംഘിച്ച് ഇറാനിൽ നിന്നുള്ള എണ്ണക്കപ്പൽ സിറിയൻ തുറമുഖമായ ബനിയാസ് വഴി ലബനനിലേക്ക് യാത്ര തിരിച്ചു. ഇറാനും സിറിയക്കുമെതിരെ അമേരിക്ക ഏറെക്കാലമായി ഏർപെടുത്തിയിരിക്കുന്ന കടുത്ത വ്യാപാര ഉപരോധം തുടരുന്നതിനിടയിലാണ് ഈ നടപടി. ഉപരോധത്തിലെ വ്യവസ്ഥകളനുസരിച്ച് സിറിയയ്ക്ക് ആവശ്യമായ എണ്ണ ഇറക്കുമതി ചെയ്യാനോ ഇറാന് എണ്ണ കയറ്റുമതി ചെയ്യാനും പാടില്ല. കടുത്ത എണ്ണ പ്രതിസന്ധി നേരിടുന്ന ലബനനിലേക്ക് ഉപരോധങ്ങൾ മറികടന്ന് സിറിയ വഴി എണ്ണ ടാങ്കർ എത്തുന്നത് രാജ്യത്തിന് പുതുനിശ്വാസം പകരുമെന്ന് ലബനനിലെ രാഷ്ട്രീയ കക്ഷി ഹിസ്ബുല്ല നേതൃത്വം പറഞ്ഞു. എന്നാൽ ഇങ്ങനെ എണ്ണ ഇറക്കുമതി ചെയ്യുന്നത് രാജ്യത്തിന് മേൽ പുതിയ ഉപരോധങ്ങൾക്ക് കാരണമാകുമെന്നും രാജ്യത്തെ സമ്പദ്‌വ്യവസ്ഥ താറുമാറാക്കുമെന്നും ലെബനനിലെ പ്രതിപക്ഷ പാർട്ടികൾ മുന്നറിയിപ്പ് നല്കി. കപ്പലിനെതിരെ യു.എസ് ആക്രമണം നടത്തിയാൽ പുതിയ സംഘർഷത്തിലേക്ക് വഴിവയ്ക്കും. സൂയസ് കനാൽ കടന്ന് സിറിയ വഴി ലബനനിലേക്ക് നീങ്ങാനൊരുങ്ങുന്ന കപ്പലിനു നേരെ എന്തു നടപടി സ്വീകരിക്കുമെന്ന് യു.എസ് ഇനിയും വ്യക്തമാക്കിയിട്ടില്ല. ബനിയാസ് തുറമുഖത്ത് ഇറക്കുന്ന എണ്ണ ലബനനിലേക്ക് അയയ്ക്കും. പ്രധാനമായും ആശുപത്രികളുടെ വൈദ്യുതാവശ്യങ്ങൾ പൂർത്തീകരിക്കാൻ ഇതുപയോഗിക്കുമെന്നാണ് ലബനൻ പറയുന്നത്. ഇതിന് പിറകെ രണ്ടു ഇറാൻ എണ്ണക്കപ്പലുകൾ കൂടി സിറിയയിലേക്ക് പുറപ്പെടും. ഹിസ്ബുല്ലയുടെ ആവശ്യം മുൻനിർത്തിയാണ് ഇറാൻ എണ്ണക്കപ്പൽ സൂയസ് കടന്ന് സിറിയയിലേക്ക് പുറപ്പെടുന്നതെന്ന് അമേരിക്ക അറിയിച്ചു. ഇറാൻ എണ്ണ ലബനന് നൽകുന്നതിൽ ഇസ്രായേൽ പരസ്യ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |