ഇന്നെത്തുന്നത് 9,97,570 ഡോസ് വാക്‌സിൻ
തിരുവനന്തപുരം : സംസ്ഥാനത്തെ വാക്‌സിൻ വിതരണം മികച്ച രീതിയിൽ മുന്നോട്ടുപോകുന്നതിനാൽ കൊവിഡിനെതിരെ സാമൂഹിക പ്രതിരോധമാർജ്ജിക്കാൻ ഉടൻ സാധിക്കുമെന്നും രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനയിൽ ആശങ്കവേണ്ടെന്നാണ് വിദഗ്ദ്ധാഭിപ്രായമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
18 വയസിന് മുകളിലുള്ള മുഴുവൻ പേർക്കും ഈ മാസം ആദ്യ ഡോസ് വാക്‌സിൻ നൽകുകയാണ് ലക്ഷ്യം. ഇതിനായി കേന്ദ്രത്തോട് കൂടുതൽ വാക്‌സിൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് 9,97,570 ഡോസ് വാക്‌സിൻ എത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ വാക്‌സിനേഷൻ ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്.
കേരളത്തിൽ ജനസംഖ്യയുടെ 60.94 ശതമാനം ആദ്യഡോസും 22.57 ശതമാനം രണ്ടു ഡോസും നേടി കഴിഞ്ഞു.
എന്നാൽ, രാജ്യത്ത് ഒന്നാം ഡോസ് 40.08 ശതമാനവും രണ്ടാം ഡോസ് 12.06 ശതമാനവും മാത്രമാണ്. ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ മാത്രം 1.95 കോടിയിലധികം ഡോസ് വാക്‌സിൻ കേരളത്തിൽ വിതരണം ചെയ്തു. ആഗസ്റ്റ് മാസത്തിൽ മാത്രം 88 ലക്ഷത്തിലധികം ഡോസ് നൽകാനായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഓണശേഷം ഭയന്നപോലെ
സംഭവിച്ചില്ല : മുഖ്യമന്ത്രി
തിരുവനന്തപുരം :ഓണത്തിനുശേഷം കൊവിഡ് രോഗികളുടെ എണ്ണത്തിൽ, ഭയപ്പെട്ടതുപോലെ വലിയ വർദ്ധന ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആശുപത്രികളിൽ രോഗികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധന ഉണ്ടായില്ല. ഒരാഴ്ചയായി ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 30000 - 33000ത്തിനുള്ളിൽ നിൽക്കുകയാണ്.
ആഗസ്റ്റ് 14 മുതൽ സെപ്തംബർ 3 വരെയുള്ള മൂന്നാഴ്ചകളെക്കാൾ ഈ കഴിഞ്ഞ ആഴ്ച ആശുപത്രിയിലായവരുടെ എണ്ണത്തിൽ കുറവുണ്ടായി. 14 മുതൽ 20വരെയുള്ള തീയതികളിൽ ശരാശരി രോഗികളുടെ എണ്ണം 1,77,935 ആയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 5.99ശതമാനം മാത്രമായിരുന്നു. 28മുതൽ സെപ്തംബർ 3 വരെ രോഗികളുടെ എണ്ണം 2,23,197 ആയി ഉയർന്നെങ്കിലും ആശുപത്രിയിലായവർ 5.23 ശതമാനമായി കുറഞ്ഞു.
വാക്സിനെടുത്തവരിലും കുറച്ചു പേർക്ക് രോഗബാധ ഉണ്ടാകുന്നു. എന്നാൽ ഗുരുതരമാവുകയോ, മരിക്കുകയോ ചെയ്യുന്നില്ല. പ്രായമായവരിലും അനുബന്ധരോഗങ്ങളുള്ളവരിലുമാണ് കൊവിഡ് മരണ കാരണമാകുന്നത്. അതിനാൽ പ്രായമായവർ എത്രയുംവേഗം വാക്സിനെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |