തൃശൂർ: പൊതുമേഖലാ സ്ഥാപനമായ ഔഷധിയുടെ കുട്ടനെല്ലൂരിലുള്ള ഫാക്ടറി പരിസരത്ത് കൃഷി ചെയ്ത ബ്രഹ്മിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഔഷധി മുൻ മാനേജിംഗ് ഡയറക്ടറും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആൻഡ് ഫീൽഡ് ഡയറക്ടറുമായ കെ.വി. ഉത്തമൻ, പർച്ചേയ്‌സ് വിഭാഗം മാനേജർ ഡോ. ഫിജി.സി ഡേവിഡിന് നൽകി വിളവെടുത്ത ബ്രഹ്മി കൈമാറി നിർവഹിച്ചു. സമീപഭാവിയിൽ ആയുർവേദ മരുന്നിന് ആവശ്യമായ പ്രധാന അസംസ്‌കൃത ചേരുവകൾ ഔഷധിയിൽ തന്നെ കൃഷി ചെയ്ത് സ്വയം പര്യപ്തമാവുകയാണ് ഔഷധിയുടെ ലക്ഷ്യമെന്ന് ഉത്തമൻ പറഞ്ഞു.
അര ഏക്കറോളം വരുന്ന സ്ഥലത്ത് പ്രത്യേകം സജ്ജമാക്കിയാണ് ബ്രഹ്മി കൃഷി ചെയ്തത്. ധാരാളം ഈർപ്പം ലഭിക്കുന്ന സ്ഥലങ്ങളിലും ചതുപ്പുകളിലും മറ്റും പടർന്നു വളരുന്ന മാംസളമായ തണ്ടോടും ഇലകളോടും കൂടിയ ചെറിയ സസ്യമാണ് ബ്രഹ്മി. നട്ടുകഴിഞ്ഞ് 60 മുതൽ 75 ദിവസത്തിന് വിളവെടുക്കാം. ഔഷധിയുടെ ഔഷധ നിർമ്മാണത്തിനാവശ്യമായ വിവിധയിനം സസ്യങ്ങൾ ഔഷധിയുടെ അധീനതയിലുള്ള സ്ഥലത്ത് തന്നെ കൃഷി ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ബ്രഹ്മി കൃഷി ചെയ്തത്. കാട്ടുപടവലം, മണിതക്കാളി, കരിംകുറിഞ്ഞി, കച്ചോലം, തിപ്പലി, കരിനൊച്ചി, വാതംകൊല്ലി, ചെറുകടലാടി, മുത്തിൾ, പുളിയാറില, കറ്റാർവാഴ, പനിക്കൂർക്ക, തുളസി, ചെങ്ങനീർകിഴങ്ങ് മുതലായ ഔഷധ സസ്യങ്ങളും ഇവിടെ കൃഷിചെയ്യുന്നുണ്ട്.
ഔഷധ ഗുണമേറെയുള്ള ബ്രഹ്മി
ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനുളള ഔഷധം തയ്യാറാക്കാൻ
നാഡികളെ ഉത്തേജിപ്പിക്കുന്നതിനുള്ള ഔഷധത്തിന്
നവജാത ശിശുക്കളിൽ മലബന്ധം മാറ്റാൻ ബ്രഹ്മിനീരും ശർക്കരയും ചേർത്ത് കൊടുക്കുന്നു
ബ്രഹ്മിനീരും വെളിച്ചെണ്ണയും സമം ചേർത്ത് കാച്ചിയെടുത്ത എണ്ണ തലമുടി വളരാൻ ഉത്തമം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |