തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി കെട്ടിടങ്ങളിൽ വെബ്കോ തുറക്കുക ക്യൂ ഇല്ലാത്ത മദ്യ വിൽപ്പനശാലകളും സൂപ്പർ മാർക്കറ്റുകളും. തിരക്കുള്ള അവസരങ്ങളിൽ ടോക്കൺ വാങ്ങി ഹാളിൽ ഫാനിലെ കാറ്റേറ്റും ടി.വി കണ്ടുമിരിക്കാം. സൂപ്പർമാർക്കറ്റ് രീതിയിലുള്ള ഷോപ്പാണ് മറ്റൊന്ന്. സാധനം നോക്കി നടന്ന് വാങ്ങാം.
ബസ് സ്റ്റാൻഡുകളിലല്ല, കോർപ്പറേഷന്റെ മറ്റ് സ്ഥലങ്ങളിലാണ് ഷോപ്പുകൾ തുറക്കുക. ആദ്യത്തേത് കൊട്ടാരക്കരയിലാണ്. അവിടെ ബസ് സ്റ്റേഷന് എതിർ വശത്ത് വർക്ഷോപ്പ് പ്രവർത്തിക്കുന്നിടത്തുള്ള കെട്ടിടത്തിലാണ് മദ്യശാല . കോഴിക്കോട് എടപ്പാളും, തിരുവനന്തപുരത്ത് പാപ്പനംകോട്ടും സമാന രീതിയിലുള്ള ഷോപ്പുകൾ തുടങ്ങും.കൊട്ടാരക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്ത് ഇപ്പോൾ ബീവറേജസ് കോർപ്പറേഷന്റെ മദ്യവിൽപ്പന ശാലയുണ്ട്.
മദ്യവിൽപ്പനശാല കെ.എസ്.ആർ.ടി.സി കെട്ടിടങ്ങളിൽ തുടങ്ങുന്നതിൽ പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ വ്യാപകമായി ഉടൻ നടപ്പിലാക്കില്ല.
'' കെ.എസ്.ആർ.ടി.സി കെട്ടിടങ്ങളിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ വരുന്നതിനെ പൊതുവേ ജനം സ്വാഗതം ചെയ്യുന്നു. എതിർക്കുന്നവർക്ക് ബസ് സ്റ്റാൻഡിൽ മദ്യം വിൽക്കുമെന്ന തെറ്റിദ്ധാരണയാണ്.''- -ആന്റണി രാജു,
ഗതാഗത മന്ത്രി
ചിയേഴ്സ് പറയാതെ തൊഴിലാളി സംഘടനകൾ
കെ.എസ്.ആർ.ടി.സി കെട്ടിടങ്ങളിൽ ബെവ്കോ ഔട്ട്ലെറ്റുകൾ തുടങ്ങാനുള്ള നീക്കത്തിൽ വിവാദം അവസാനിക്കുന്നില്ല. കെ.എസ്.ആർ.ടി.സിയിലെ മൂന്ന് അംഗീകൃത ട്രേഡ് യൂണിയൻ സംഘടനകളിൽ ഭരണാനുകൂല സംഘടനയായ കെ.എസ്.ആർ.ടി.സി എംപ്ളോയീസ് അസോസിയേഷൻ മൗനം തുടരുമ്പോൾ പ്രതിപക്ഷ ട്രേഡ് യൂണിയനുകളായ ടി.ഡി.ഫും എംപ്ലോയീസ് സംഘും കടുത്ത എതിർപ്പുമായി രംഗത്തെത്തി.
ബെവ്കോ വഴിയുള്ള വരുമാനം കെ.എസ്.ആർ.ടി.സിക്ക് വേണ്ടെന്നും എന്നാൽ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുണ്ടെങ്കിൽ ബെവ്കോയ്ക്ക് കൊടുക്കുന്നതിൽ എതിർപ്പില്ലെന്നും കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി കേരളകൗമുദിയോട് പറഞ്ഞു. ബെവ്കോ ഔട്ട്ലെറ്റുകൾ വേണ്ടെന്നും പകരം കൂടുതൽ ബസുകൾ നിരത്തിലിറക്കി പൊതുഗതാഗതം ശക്തിപ്പെടുത്തണമെന്നും ബി.ജെ.പി അുകൂല സംഘടനയായ എംപ്ലോയീസ് സംഘ് നേതാവ് കെ.എൽ.രാജേഷ് ചൂണ്ടിക്കാട്ടി.
അതേസമയം കെ.എസ്.ആർ.ടിസി കെട്ടിടങ്ങളിൽ മദ്യ വിൽപ്പനശാല തുടങ്ങാനുളള സാദ്ധ്യതയും സൗകര്യങ്ങളും സംബന്ധിച്ച് ബെവ്കോ വരുന്നയാഴ്ച പരിശോധന നടത്തും. ഇതിനു ശേഷം മാത്രമാകും അന്തിമ തീരുമാനം.
ഇതിനിടെ അവശ്യമരുന്ന് ലഭ്യമാക്കുന്നത് പോലെയാണ് മദ്യം വിൽക്കാൻ സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് വി.എം.സുധീരൻ ആരോപിച്ചു. കെ.എസ്.ആർ.ടി.സി ബെവ്കോ സഹകരണ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തെഴുതി.
എന്നാൽ കെ.എസ്.ആർ.ടി.സി ബെവ്കോ സഹകരണത്തെ പിന്തുണച്ച് മുൻ ഗതാഗതമന്ത്രി കൂടിയായ ഗണേശ്കുമാർ രംഗത്തെത്തി. പ്രതിസന്ധി കാലത്ത് ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കാനുളള നീക്കത്തെ അധിക്ഷേപിക്കരുതെന്ന് ഗണേശ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |