പത്തനംതിട്ട: കൊവിഡ് ചികിത്സാകേന്ദ്രത്തിൽ (സി.എഫ്.എൽ.ടി.സി) 16കാരിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ
താത്കാലിക ജോലിക്കാരനെ പൊലീസ് അറസ്റ്റുചെയ്തു. ചെന്നീർക്കര ഊന്നുകൽ മുളംകുഴിയിൽ ബിനുവിനെ (30) ആണ് ആറൻമുള പൊലീസ് അറസ്റ്റു ചെയ്തത്. പ്രതി ശരീരഭാഗങ്ങളിൽ കടന്നുപിടിച്ചെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഈ മാസം ഒന്നിനാണ് സംഭവം നടന്നത്. രണ്ടിന് കൊവിഡ് നെഗറ്റീവായി ചികിത്സാകേന്ദ്രത്തിൽ നിന്ന് ഡിസ്ചാർജ് ചെയ്ത പെൺകുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ ആറൻമുള പൊലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽ ഫോൺ പിന്തുടർന്ന പൊലീസ് പെൺകുട്ടിയെ കൂട്ടുകാരിയുടെ റാന്നി അടിച്ചിപ്പുഴയിലെ വീട്ടിൽ കണ്ടെത്തി. തുടർന്ന് നടത്തിയ കൗൺസലിംഗിലാണ് ചികിത്സാ കേന്ദ്രത്തിലുണ്ടായ ദുരനുഭവം പെൺകുട്ടി പറഞ്ഞത്.
കഴിഞ്ഞ മാസം 27നാണ് കൊവിഡ് പോസിറ്റീവായ ദളിത് പെൺകുട്ടി സി.എഫ്.എൽ.ടി.സിയിൽ എത്തിയത്. രോഗം ഭേദമായ പെൺകുട്ടിയെ അധികൃതർ ഓട്ടോറിക്ഷയിൽ കയറ്റിവിട്ട ശേഷം പിതാവിനെ ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു. പെൺകുട്ടി ഓട്ടോറിക്ഷയിൽ ഇലന്തൂർ വരെയെത്തി. തുടർന്ന് ബിനുവിനെ ഫോണിൽ വിളിച്ചുവരുത്തിയ ശേഷം ഓട്ടോറിക്ഷ പറഞ്ഞുവിട്ടു. തന്നെ അടിച്ചിപ്പുഴയിലെ കൂട്ടുകാരിയുടെ വീട്ടിലാക്കണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടു. ഡ്യൂട്ടിയുണ്ടെന്ന് പറഞ്ഞ് യുവാവ് അയാളുടെ കാറിൽ പെൺകുട്ടിയെ കോഴഞ്ചേരിയിൽ ഇറക്കി. നൂറ് രൂപ കൊടുത്ത് അടിച്ചിപ്പുഴയ്ക്കുള്ള ബസിൽ കയറ്റിവിട്ടു.
വീട്ടിലെത്തേണ്ട സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ ബന്ധുക്കൾ ആറൻമുള പൊലീസിൽ പരാതി നൽകുകയായിരുന്നു. അമ്മയുമായി വഴക്കിട്ടതുകൊണ്ടാണ് ചികിത്സാകേന്ദ്രത്തിൽ നിന്ന് വീട്ടിലേക്ക് പോകാതിരുന്നതെന്ന് പെൺകുട്ടി പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തിൽ ബിനുവിനെ ചെന്നീർക്കരയിലെ വീടിന് സമീപത്ത് നിന്ന് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |