കൊച്ചി: രണ്ടുതരം കുർബാനക്രമം സംയോജിപ്പിച്ചതിനെതിരെ പ്രതിഷേധിക്കുന്നവരെ സൗമ്യമായി നേരിടാൻ സീറോമലബാർ സഭയുടെ തീരുമാനം. ബഹുഭൂരിപക്ഷം വൈദികരും വിശ്വാസികളും അംഗീകരിച്ച കുർബാനക്രമം സാവകാശം നടപ്പാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.
കുർബാനക്രമം ലോകമെങ്ങും ഏകോപിപ്പിക്കണമെന്ന മാർപാപ്പയുടെ നിർദ്ദേശത്തെ തുടർന്നാണ് ആഗസ്റ്റ് 27ന് സമാപിച്ച സീറോമലബാർ സിനഡ് യോഗം പുതിയ രീതി അംഗീകരിച്ചത്. 21 വർഷത്തെ നടപടിക്രമങ്ങൾക്ക് ശേഷമായിരുന്നു തീരുമാനം.
ജനാഭിമുഖ കുർബാന
വൈദികൻ വിശ്വാസികളെ അഭിമുഖീകരിച്ച് കുർബാന അർപ്പിക്കുന്നതാണ് ജനാഭിമുഖ രീതി. കുർബാന സമർപ്പണവേളയിൽ മാത്രം അല്പനേരം അൾത്താരയ്‌ക്ക് അഭിമുഖമായി നിൽക്കും. സഭാ ആസ്ഥാനമായ എറണാകുളം അങ്കമാലിയുൾപ്പെടെയുള്ള ഭൂരിപക്ഷം രൂപതകളിലും ഇതാണ് തുടരുന്നത്.
അൾത്താര കുർബാന
അൾത്താരയിലെ വിശുദ്ധ രൂപത്തിന് അഭിമുഖമായി അർപ്പിക്കുന്ന കുർബാന രീതിയാണിത്. പ്രസംഗം പോലുള്ള സമയങ്ങളിൽ മാത്രം വൈദികൻ വിശ്വാസികളെ അഭിമുഖീകരിക്കും. ചങ്ങനാശേരിയുൾപ്പെടെ ഏതാനും രൂപതകൾ ഇതാണ് പിന്തുടരുന്നത്.
പരിഷ്കരിച്ച രീതിയിൽ വൈദികൻ ആമുഖ, വചന, സമാപന ശുശ്രൂഷകൾ വിശ്വാസികളെ അഭിമുഖീകരിച്ച് നിർവഹിക്കും. അൾത്താരയ്‌ക്ക് അഭിമുഖമായാണ് കുർബാന അർപ്പണം.
നടപ്പാക്കാൻ ധൃതിയില്ല
നവംബർ 28 മുതൽ സഭ നേരിട്ട് നിയന്ത്രിക്കുന്ന കത്തീഡ്രൽ പള്ളികൾ, തീർത്ഥാടനകേന്ദ്രങ്ങൾ, സന്യാസഭവനങ്ങൾ, മൈനർ സെമിനാരികൾ എന്നിവിടങ്ങളിൽ പുതിയ രീതിയിൽ കുർബാന അർപ്പിക്കും. 2022ലെ ഈസ്റ്റർ ദിനമായ ഏപ്രിൽ 17ന് മുഴുവൻ ആരാധനാലയങ്ങളിലും നടപ്പാക്കുകയാണ് ലക്ഷ്യം.
തീരുമാനം ഏകപക്ഷീയം
വൈദികസമിതികളിലും വിശ്വാസിസംഘടനകളിലും ചർച്ച ചെയ്യാതെ ഏകപക്ഷീയമായി സിനഡ് തീരുമാനിച്ചെന്നാണ് പ്രതിഷേധിക്കുന്നവരുടെ പരാതി. 16 ഇടവക വികാരികൾ വത്തിക്കാന് അപ്പീൽ നൽകിയസാഹചര്യത്തിൽ തീരുമാനം മരവിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
'കുർബാന ഏകീകരണം നടപ്പാക്കണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ കർശന നിർദ്ദേശപ്രകാരമാണ് പുതിയ രീതി സ്വീകരിച്ചത്. ഭൂരിപക്ഷവും അംഗീകരിച്ചുകഴിഞ്ഞു. ബോധവത്കരണം നടത്തി ഘട്ടംഘട്ടമായി പുതിയ രീതി നടപ്പാക്കും".
- സഭാ വക്താവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |