കൊച്ചി: പിടിച്ചു നിൽക്കാൻ മറ്റുമാർഗമില്ല. കാലിത്തീറ്റയ്ക്ക് പകരം തമിഴ്നാട് 'തവിടുമിക്സി'നെയും ബിയർ വേസ്റ്രിനെയും ആശ്രയിച്ച് ക്ഷീരകർഷകർ. കാലിത്തീറ്റ വില ഒറ്രയടിക്ക് 200 രൂപയോളം കൂടിയതാണ് ഇരുട്ടടിയായത്. തീറ്രപ്പുല്ല് കിട്ടാനുമില്ല. രണ്ട് നേരം തവിടുമിക്സും ഒരുനേരും കാലിത്തീറ്രയും ബിയർവേസ്റ്റും എന്ന നിലയ്ക്കാണ് തീറ്റ നൽകുന്നത്. 50 കിലോ ഗ്രാം തവിടുമിക്സിന് 850 രൂപയാണ് നിരക്ക്. കാലിത്തീറ്റയ്ക്ക് 1300 രൂപയും. ആറ് രൂപയാണ് ഒരു കിലോ ബിയർവേസ്റ്രിന്റെ വില. ഗുണമേന്മ താരതമ്യേന കുറവാണെങ്കിലും ഇതല്ലാതെ വേറെ വഴിയില്ലെന്ന് ക്ഷീരകർഷകർ പറയുന്നു.
മൂന്ന് മാസത്തിനിടെ റോക്കറ്റ് വേഗത്തിലാണ് കാലിത്തീറ്റവില കുതിച്ചത്. 50 കിലോയാണ് ചാക്ക്. ഒരു മാസം ഒന്നിലധികം ചാക്ക് കാലിത്തീറ്റ ക്ഷീര കർഷകർക്കു വേണ്ടി വരുന്നുണ്ട്. ചില ഫാമുകൾക്ക് ദിവസവും ഒരു ചാക്ക് വേണം. പാൽവില വർദ്ധന ഇല്ലാത്തതിനാൽ കടുത്ത പ്രതിസന്ധിയിലാണിവർ.പൊതുമേഖല, സ്വകാര്യ കമ്പനികൾ അടക്കം ഒരുപോലെ കാലിത്തീറ്റയ്ക്ക് വില കൂട്ടിയിട്ടുണ്ട്. അസംസ്കൃത വസ്തുക്കൾക്കൊപ്പം ഇന്ധനവിലക്കയറ്റവും കാലിത്തീറ്റ നിരക്ക് കൂടാൻ കാരണമായി. കൊവിഡിനെ തുടർന്ന് നിരവധിപ്പേർ കാലി വളർത്തലിലേക്ക് തിരിഞ്ഞിരുന്നു. അതേസമയം കേരള ഫീഡ്‌സിന്റെ കാലിത്തീറ്റയ്ക്ക് വില കൂട്ടിയിട്ടില്ലെന്നും സ്വകാര്യ കമ്പനിയുടെ സമാന കാലിത്തീറ്റയെക്കാൾ 95 രൂപ വിലക്കുറവാണെന്നുമാണ് കേരഫീഡ് അധികൃതർ പറയുന്നത്. എലൈറ്റ്, മിടുക്കി, ഡയറി റിച്ച് പ്ലസ് എന്നീ പേരുകളിലാണ് കേരള ഫീഡ്‌സിന്റെ കാലിത്തീറ്റകൾ.
തവിടുമിക്സ്
തവിടിനൊപ്പം പരുത്തിക്കുരു, ചോളം, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾ ചേർത്താണ് മിക്സ് നിർമ്മിക്കുന്നത്. തമിഴ്നാട്ടിൽ നിന്നാണ് കൂടുതലും എത്തുന്നത്. വിതരണത്തിന് കേരളത്തിലുടനീളം ഏജന്റുമാരുണ്ട്. കാലിത്തീറ്റയെ അപേക്ഷിച്ച് ചാക്കൊന്നിന് 450ഓളം ലാഭമെന്നതാണ് ക്ഷീരകർഷകരെ ഇതിലേക്ക് അടുപ്പിക്കുന്നത്. ചില ക്ഷീര സംഘങ്ങളും തവിടുമിക്സ് വിതരണം ചെയ്യുന്നുണ്ട്. മിൽമ മദ്ധ്യമേഖല യൂണിയൻ തവിടുമിക്സ് വിതരണം ചെയ്യാനുള്ള ആലോചനയിലാണ്. ബിയർവേസ്റ്റ് എളുപ്പം ചീത്തിയായി പോകുമെന്നതിനാൽ കുറഞ്ഞ അളവിലാണ് വാങ്ങി സൂക്ഷിക്കുന്നത്.
കാലിത്തീറ്റ വില ഉയർന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്. 400രൂപ സബ്സിഡി നൽകുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും ലഭിക്കാറില്ല.
അഹമ്മദ്
ക്ഷീരകർഷകൻ
പെരുമ്പാവൂർ
കാലിത്തീറ്റ വില കൂടിയത് പാൽ ഉത്പാദനത്തെയും ബാധിച്ചിട്ടുണ്ട്. തവിടുമിക്സ് ക്ഷീരസംഘങ്ങൾക്ക് എത്തിച്ച് നൽകാനുള്ള ആലോചനയിലാണ്.
ജോൺ തെരുവത്ത്
ചെയർമാൻ
മിൽമ മദ്ധ്യമേഖല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |