തിരുവനന്തപുരം: അദ്ധ്യാപകൻ ഡെപ്യൂട്ടേഷനിൽ പോയ സാഹചര്യത്തിൽ ജഗതി ബധിര ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠനം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. ഭാവിയിൽ സ്‌പെഷ്യൽ സ്‌കൂളുകളിലെ അദ്ധ്യാപകർക്ക് ഡെപ്യൂട്ടേഷൻ അനുവദിക്കുന്ന അവസരത്തിൽ തന്നെ പകരം സംവിധാനമൊരുക്കണമെന്നും കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് ഉത്തരവ് നൽകി.
വിദ്യാലയത്തിലെ എച്ച്.എസ്.എസ്.ടി അദ്ധ്യാപകനായ നാസർ അലക്കലിനാണ് ബി.ആർ.സി ട്രെയിനറായി ഡെപ്യൂട്ടേഷൻ അനുവദിച്ചത്. നീണ്ട പരിശ്രമങ്ങൾക്കു ശേഷമാണ് ജഗതി ബധിര വിദ്യാലയത്തിൽ ഒഴിവുണ്ടായിരുന്ന 5 അദ്ധ്യാപക തസ്തികകളിലൊന്നിൽ നാസർ നിയമിതനായത്. പ്ലസ് ടു പരീക്ഷയ്ക്ക് തൊട്ടുമുമ്പ് അദ്ദേഹത്തിന് ഡെപ്യൂട്ടേഷൻ അനുവദിച്ചതോടെ വിദ്യാർത്ഥികൾ ദുരിതത്തിലായി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രാവച്ചമ്പലം സ്വദേശി കെ. ശ്രീകുമാരൻ കമ്മിഷന് പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |