വെമ്പായം: ആളും ആരവവും പ്രതീക്ഷിച്ച് കാഴ്ചയുടെ വസന്തം തീർത്തിരുന്ന തിയേറ്ററുകൾ. കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട് തിയേറ്ററുകൾ ഇടയ്ക്ക് പ്രവർത്തനം തുടങ്ങിയെങ്കിലും രണ്ടാം തരംഗത്തോടെ വീണ്ടും അടച്ചിടുകയായിരുന്നു. റിലീസുകളില്ലാതെ വന്നതോടെ ജില്ലയിലെ തിയേറ്ററുകളുടെ നിലനില്പ് തന്നെ പ്രതിസന്ധിയിലാണ്.
ഒന്നാം തരംഗത്തിനുശേഷം തിയേറ്ററുകൾ തുറന്നെങ്കിലും സിനിമ കാണാനെത്തുന്നവരുടെ എണ്ണത്തിലുണ്ടായ കുറവാണ് തിരിച്ചടിയായത്. പല തിയേറ്ററുകളിലും കല്യാണ മണ്ഡപങ്ങൾ സജ്ജമാക്കിയിട്ടും നിയന്ത്രണങ്ങൾ തുടർന്നതോടെ കൂടുതൽ നഷ്ടമുണ്ടായി. വലിയ തിയേറ്ററുകളിൽ 20 മുതൽ 25 ജീവനക്കാരും ചെറിയ തിയേറ്ററുകളിൽ 10 മുതൽ 15 വരെ ജീവനക്കാരുമാണ് ജോലി ചെയ്യുന്നത്. പോസ്റ്ററൊട്ടിച്ചും തിയേറ്റർ കോംപ്ലക്സിൽ കടകൾ നടത്തിയും ജീവിക്കുന്നവരും മറ്റ് ജോലിക്ക് പോകേണ്ടിവന്നു. ഇളവുകൾ ലഭിച്ച് വീണ്ടും സിനിമാപ്രദർശനം ആരംഭിക്കുന്നതും കാത്തിരിക്കുകയാണ് ഇവരെല്ലാം.
ഉടമകളുടെ നഷ്ടം എങ്ങനെ തീരും
ലോക്ക് ഡൗൺ ആരംഭിച്ചതു മുതൽ തിയേറ്റർ ഉടമകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. പ്രവർത്തനം ഇല്ലെങ്കിലും വൈദ്യുതിചാർജ് മറ്റ് നികുതികൾ എന്നിവ അടയ്‌ക്കണം. 40,000 രൂപയാണ് തിയേറ്ററുകളുടെ ഫിക്‌സഡ് ചാർജായി കെ.എസ്.ഇ.ബി നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ 25 ശതമാനം ഇളവ് മാത്രമാണ് സർക്കാർ നിലവിൽ നൽകിയിട്ടുള്ളത്. പ്രദർശനമില്ലെങ്കിലും തിയേറ്റർ പൂർണമായും അടച്ചിടാൻ ഉടമകൾക്ക് സാധിക്കില്ല. രണ്ട് ദിവസത്തിൽ ഒരിക്കലെങ്കിലും പ്രൊജക്ടറും ജനറേറ്ററും പ്രവർത്തിച്ചില്ലെങ്കിൽ ഇവയ്ക്ക് കേടുപാടുണ്ടാകും. ഇങ്ങനെവരുമ്പോൾ ഭീമമായ തുകയാണ് വൈദ്യുതി ചാർജിനും മറ്റു ചെലവുകൾക്കും വേണ്ടിവരുന്നത്. എത്തുന്ന ജീവനക്കാർക്ക് ശമ്പളമായി നൽകേണ്ട പണവും കണ്ടെത്തണം. ലക്ഷങ്ങൾ ലോണെടുത്ത് തിയേറ്ററുകൾ ആരംഭിച്ച ഉടമകൾ തിരിച്ചടവിന് മാർഗമില്ലാത്ത അവസ്ഥയിലാണ്.
ജില്ലയിലെ തിയേറ്ററുകൾ :- 45
തിയേറ്ററുകളുടെ പ്രതിസന്ധികൾ
താഴു വീണിട്ട് രണ്ട് വർഷത്തോളം
ഫിക്‌സഡ് വൈദ്യുത ചാർജ്ജ് നൽകണം
ഉപകരണങ്ങളുടെ കേടുപാട്
വായ്പാ തിരിച്ചടവ് മാസങ്ങളായി മുടങ്ങി
തൊഴിലാളികളുടെ ബുദ്ധിമുട്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |