പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫറിൽ അഭിനയിക്കാൻ ആരോഗ്യം അനുവദിക്കാത്തതു കാരണം അവരോട് സോറി പറയേണ്ടി വന്നു. പിന്നെ പലരോടും. അക്കൂട്ടത്തിൽ 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിലേക്ക് വന്ന ക്ഷണവും നിരസിച്ചു. അങ്ങനെയിരിക്കെയാണ് ഒരു ദിവസം മമ്മൂട്ടി വീട്ടിലേക്ക് വന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന 'വൺ' എന്ന സിനിമയിൽ ഞാൻ അഭിനയിച്ചേ പറ്റൂ. കഥാപാത്രത്തെ പറ്റി മമ്മൂട്ടി തന്നെ പറഞ്ഞു. അതിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കടയ്ക്കൽ ചന്ദ്രന്റെ ഗുരുവായ പ്രൊഫ.വാസുദേവ പണിക്കരുടെ വേഷമാണ്. ഒഴിയാൻ നോക്കിയെങ്കിലും എന്റെ സമ്മതം വാങ്ങിയിട്ടേ മമ്മൂട്ടി മടങ്ങിയുള്ളൂ. അങ്ങനെയാണ് കുറച്ചൊരു ഇടവേളയ്ക്കു ശേഷം ഞാൻ വീണ്ടും അഭിനയിച്ചത്.
എന്റെ മകനായി എത്രയോ ചിത്രങ്ങളിൽ മമ്മൂട്ടി അഭിനയിച്ചു. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്നത് സുഖമുള്ള കാര്യമാണ്. മമ്മൂട്ടിയുടെ ആദ്യത്തെ പടങ്ങൾ കണ്ടപ്പോൾ തന്നെ പ്രതിഭയുടെ വിലാസം കണ്ടിരുന്നു. ഏത് കോസ്റ്റ്യൂമും ഇണങ്ങുന്ന അപൂർവം നടന്മാരിലൊരാളാണ്. ഏത് റോളും നന്നായിട്ട് ചെയ്യും. കുടുംബസ്ഥൻ, കുറ്റാന്വേഷണ ഉദ്യോഗസ്ഥൻ, ചട്ടമ്പി, റൊമാന്റിക് ഹീറോ, മുതലാളി, മത്സ്യത്തൊഴിലാളി ,വിപ്ളവനായകൻ, രാഷ്ട്രീയക്കാരൻ ഏതായാലും പിഴവുണ്ടാകില്ല.
എല്ലാവരും പറയുന്നതുപോലെ പരുക്കനൊന്നും അല്ല. ചുമ്മാ ആവശ്യമില്ലാതെ പല്ലിളിച്ച് കാണിച്ച് സംസാരിക്കില്ല എന്നു മാത്രം. പറയാനുള്ളത് നേരെ ചൊവ്വേ പറയും. ചെയ്യാനുള്ളത് നേരെ ചൊവ്വേ ചെയ്യും.
ശബ്ദവും സൗന്ദര്യവും സൂക്ഷിക്കും. ചുമ്മാ താരമായിട്ട് നടക്കുന്ന ആളല്ല. അഭിനയം ഒരു ഉപാസന പോലെ കാണുന്ന ആളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |