ന്യൂഡൽഹി: സുരക്ഷാ ഭീഷണി നേരിടാൻ തക്കവണ്ണം ആവശ്യമായ സന്നാഹങ്ങൾ ലഭ്യമാക്കാൻ സായുധസേനകൾക്ക് സാമ്പത്തിക അധികാരം നൽകുന്ന ഡി.എഫ്.പി.ഡി.എസ് 2021 പദ്ധതിക്ക് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തുടക്കമിട്ടു. ഹെഡ്ക്വാർട്ടർ മുതൽ താഴോട്ടുള്ള ഫോർമേഷനുകളിൽ ആസൂത്രണത്തിനും വിവിധ സാഹചര്യങ്ങൾക്കുള്ള തയാറെടുപ്പിനും ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് പെട്ടെന്ന് തീരുമാനങ്ങൾ കൈക്കൊള്ളാൻ സഹായിക്കുന്നതാണ് പദ്ധതി.
ഡി.എഫ്.പി.ഡി.എസ് 2021ൽ വിവിധ ഉപകരണങ്ങളും യുദ്ധ ആവശ്യങ്ങൾക്കുള്ള സാമഗ്രികളും പെട്ടെന്ന് സംഭരിക്കാനും അടിയന്തര സാഹചര്യങ്ങൾ നേരിടാനും ഫീൽഡ് കമാൻഡർമാർ മുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥർക്ക് അധികാരം ലഭിക്കും. നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കാനും വികേന്ദ്രീകരണം നടപ്പാക്കുന്നതിനാൽ പ്രവർത്തന മികവ് വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് പദ്ധതി അവതരിപ്പിച്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ആത്മനിർഭർ ആശയത്തിലൂടെ ലഭ്യമായ വിഭവങ്ങൾ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തി സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
പദ്ധതി നിലവിൽ വരുമ്പോൾ സായുധസേനകളിലെ സാമ്പത്തിക സമിതികൾക്ക് അനുവദിക്കാവുന്ന തുകയുടെ പരിധി രണ്ടിരട്ടിയോളം വർദ്ധിക്കും. ഉപമേധാവിമാർക്ക് ഇപ്പോഴള്ളതിന്റെ പത്തു ശതമാനം അല്ലെങ്കിൽ പരമാവധി 500കോടി രൂപവരെയുള്ള തുകയ്ക്ക് അനുമതി നൽകാം. നിലവിൽ ഉപമേധാവിമാർക്കുണ്ടായിരുന്ന അടിയന്തര സാമ്പത്തിക അനുമതി അധികാരം കമാൻഡർ തലത്തിലുള്ളവർക്കും ലഭ്യമാക്കും.
ആത്മനിർഭർ ഭാരത് പദ്ധതിക്ക് കീഴിൽ തദ്ദേശീയവത്ക്കരണം, ഗവേഷണ-വികസനം എന്നിവയ്‌ക്ക് മൂന്നിരട്ടി കൂടുതൽ തുക ചെലവാക്കാം. വ്യോമസേനയിൽ അടിയന്തര ഘട്ടങ്ങളിൽ ആകാശത്ത് ഇന്ധനം നിറയ്ക്കാനുള്ളവ അടക്കം വിമാനങ്ങൾ വാടകയ്‌ക്ക് എടുക്കാനുള്ള വ്യവസ്ഥയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |