ന്യൂഡൽഹി: പശ്ചിമ ആഫ്രിക്കയിലെ ഗാബോണിൽ എം.വി. തമ്പീൻ എന്ന ഇന്ത്യൻ സ്വകാര്യ ചരക്ക് കപ്പലിൽ പണം ആവശ്യപ്പെട്ടെത്തിയ കടൽക്കൊള്ളക്കാർ നടത്തിയ വെടിവയ്പ്പിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഒരാളെ തട്ടിക്കൊണ്ടുപോയി. രണ്ട് മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. ചീഫ് ഓഫീസർ നൗറിയൽ വികാസ്, പാചകക്കാരൻ ഘോഷ് സുനിൽ എന്നിവർക്കാണ് വെടിയേറ്റത്. മൂന്ന് തവണ വെടിയേറ്റ ഘോഷിന്റെ നില ഗുരുതരമാണ്. സെക്കന്‍റ് എൻജിനീയർ പഞ്ചാബ് സ്വദേശി കുമാർ പങ്കജിനെയാണ് തട്ടിക്കൊണ്ടുപോയത്.
കണ്ണൂർ മരക്കാർകണ്ടി സ്വദേശി ദീപക് ഉദയരാജും കൊച്ചി, പുതുവയ്പ്, കാട്ടൂകണ്ടത്തിൽ വീട്ടിൽ ഷായൽ സേവ്യറുമാണ് മലയാളികൾ. ആറ് മാസം മുൻപാണ് ദീപക് ഇതിൽ ജീവനക്കാരനായി എത്തിയത്. ഗാബോണിൽ ഇറങ്ങാൻ പ്രാദേശിക സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ 14 പേർ കപ്പലിൽ തുടരുകയാണ്.
കഴിഞ്ഞ 5ന് ഇന്ത്യൻ സമയം രാത്രി 12.50 ഒാടെയാണ് ആറംഗ കടൽക്കൊള്ള സംഘത്തിൻ്റെ ആക്രമണമുണ്ടായത്. കപ്പൽ ടെക്സാസിലെ കാമറോണിൽ നിന്ന് ദുബായിലേക്ക് സാധനങ്ങളുമായി പോവുകയായിരുന്നു. പ്രൊപ്പൽഷനിൽ സാങ്കേതിക തകരാറുണ്ടായതിനെത്തുടർന്ന് അറ്റകുറ്റപ്പണിക്കായി 3ന് ഗാബോണിലെ ഒവെൻഡോയിൽ നങ്കൂരമിട്ടു. അതിനിടെയായിരുന്നു ആക്രമണം. ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് സംഘം മടങ്ങിയത്. തട്ടിക്കൊണ്ടുപോയ കുമാർ പങ്കജിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ആറുമണിക്കൂർ കഴിഞ്ഞാണ് വെടിയേറ്റവർക്ക് വൈദ്യസഹായം ലഭ്യമായത്. ഗാബോണിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ.
'കപ്പലിലേക്ക് ഇരച്ചുകയറിയവർ പണം ആവശ്യപ്പെട്ടു. മൂന്നുപേരെ തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചു. ഇത് ചെറുത്തതോടെയാണ് കൊള്ളസംഘം വെടിവച്ചത്. സഹായം എത്താൻ വൈകി. ഞങ്ങളുടെ ജീവൻ അപകടത്തിലാണെന്നും എത്രയും പെട്ടെന്ന് തിരികെ രാജ്യത്ത് എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും കേരള മുഖ്യമന്ത്രിക്കും സുഹൃത്ത് വഴി ഇ-മെയിൽ അയച്ചിട്ടുണ്ട്. പശ്ചിമ ആഫ്രിക്കയിലെ ഇന്ത്യൻ എംബസിയുടെ സഹായവും തേടിയിട്ടുണ്ട്. ഇതുവരെ പ്രതികരണമൊന്നും ഉണ്ടായില്ല.
- ദീപക് ഉദയരാജ്
ഈ വർഷം രണ്ടാംതവണ
ഈ മേഖലയിൽ ഈ വർഷം രണ്ടാം തവണയാണ് കടൽക്കൊള്ളക്കാരുടെ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ മെയ് 31നായിരുന്നു ആദ്യ സംഭവം. കഴിഞ്ഞവർഷമുണ്ടായ ആക്രമണത്തിൽ 16 പേരെ സംഘം തട്ടിക്കൊണ്ടുപോയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |