ഇടുക്കി: ഭർത്താവുമായി പിണങ്ങി താമസിക്കുകയായിരുന്ന യുവതിയെ അയൽവീട്ടിലെ അടുക്കളയിൽ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതി ബിനോയി (50)പിടിയിലായി. എന്നാൽ കൊന്നത്തടി പണിക്കൻകുടി കാമാക്ഷിതാ മഠത്തിൽ സിന്ധുവിന്റെ (47) കൊലപാതകത്തിലെ നിർണായകമായ നിരവധി വിവരങ്ങളും തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇനിയും കണ്ടെത്താനുണ്ട്. പ്രതി പിടിയിലായ സാഹചര്യത്തിൽ കുറ്റം തെളിയിക്കാൻ ഉതകുന്നതുമായ തെളിവുകളെ കേസുമായി കൂട്ടിയിണക്കാനാകും എന്ന പ്രതീക്ഷയിലാണ് പൊലീസ്.
വ്യക്തമായ ആസൂത്രണത്തോടെയാണ് ബിനോയി, സിന്ധുവിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് മുന്നോടിയായി സിന്ധുവിനൊപ്പം താമസിച്ചിരുന്ന മകനെ ബന്ധുവീട്ടിലേക്ക് അയച്ചതുൾപ്പെടെയുള്ള സംഭവങ്ങൾ ഇതിന് തെളിവാണ്. കൊലപാതകത്തിന് ശേഷം മൃതദേഹം രഹസ്യമായി കുഴിച്ചുമൂടുകയും ആഭരണങ്ങൾ കൈക്കലാക്കി നാടുവിടുകയും മൊബൈലിന്റെ സിം കാർഡ് മാറ്റി മറ്റൊരു സിം ഉപയോഗിച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത സംഭവങ്ങളെല്ലാം കൃത്യമായ ആസൂത്രണത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
മൃതദേഹം മറവ് ചെയ്യാനും സിന്ധുവിന്റെ തിരോധാനത്തിൽ അന്വേഷണം തന്നിലേക്ക് നീളുന്നുവെന്ന് മനസിലാക്കിയപ്പോൾ നാടുവിടാനും ബിനോയിക്ക് പരസഹായമുണ്ടായിട്ടുണ്ടെന്ന് പൊലീസിന് സംശയമുണ്ട്.
ഓണത്തിന്റെ കാത്തിരിപ്പും വെറുതെയായി
കഴിഞ്ഞമാസം 12 മുതലാണ് സിന്ധുവിനെ ദുരൂഹസാഹചര്യത്തിൽ വീട്ടിൽ നിന്ന് കാണാതായത്. ഇതിന് രണ്ട് ദിവസം മുമ്പ് സിന്ധുവിന്റെ ഇളയമകനെ ബിനോയ് സഹോദരിയുടെ വീട്ടിൽ കൊണ്ടുവിട്ടിരുന്നു. രണ്ടുദിവസം കഴിഞ്ഞാണ് മകനെ ബിനോയ് തിരികെകൊണ്ടുവന്നത്. തിരികെ വന്നയുടൻ കുട്ടി അമ്മയെ അന്വേഷിച്ചെങ്കിലും അവിടെ എവിടെയെങ്കിലും കാണുമെന്ന ഉഴപ്പൻ മറുപടിയാണ് ബിനേയി നൽകിയത്. പുറത്തെവിടെങ്കിലും പോയതാകാമെന്ന് കരുതി വൈകുന്നേരം വരെ കാത്തിരുന്നെങ്കിലും കാണാതായപ്പോൾ കുട്ടി വീണ്ടും ബിനോയിയോട് ചോദ്യങ്ങൾ ആവർത്തിച്ചു. ചോദ്യം ചെയ്യൽ അസഹ്യമായപ്പോൾ ആറാം ക്ളാസുകാരനായ കുട്ടിയെ ബിനോയി ശകാരിക്കുകയും താക്കീത് ചെയ്യുകയും ചെയ്തു. അച്ഛന് സുഖമില്ലാത്തതിനാൽ അവിടെ പോയതാകാമെന്ന് കരുതിയ കുട്ടി ഓണദിവസങ്ങളിലെങ്കിലും അമ്മയുടെ മടങ്ങിവരുന്നതും കാത്തിരുന്നെങ്കിലും അതും വെറുതെയായി. തുടർന്ന് തനിക്ക് തോന്നിയ സംശയങ്ങൾ ആറാംക്ലാസുകാരൻ അമ്മാവനോട് പറഞ്ഞു. വീട്ടിൽ എന്തെക്കെയോ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അടുക്കളയിൽ രൂപമാറ്റം വന്നതായും കുട്ടി വെളിപ്പെടുത്തി. തുടർന്ന് സിന്ധുവിനെ കാണാതായ സംഭവത്തിൽ പൊലീസിൽ പരാതി നൽകിയ വീട്ടുകാർ കുട്ടിയുടെ സംശയങ്ങളും പൊലീസിനെ അറിയിച്ചു. പൊലീസ് സംഘം ഒരാഴ്ച മുമ്പ് ബിനോയിയുടെ വീട്ടിലെത്തി പരിശോധന നടത്തി. പൊലീസ് നായയെ എത്തിച്ച് അടുക്കളയും പരിശോധിച്ചു. എന്നാൽ, ഈ പരിശോധനയിലൊന്നും സംശയിക്കത്തക്ക യാതൊന്നും പൊലീസിന് കണ്ടെത്താനായില്ല. പുക പിടിച്ചുകിടക്കുന്ന അടുക്കളയിൽ നിർമ്മാണം നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നും പൊലീസ് പറഞ്ഞിരുന്നു. അയൽക്കാരുമായി അധികം ഇടപഴകാത്ത പ്രകൃതക്കാരായിരുന്നതിനാൽ ബിനോയിയുടെയും സിന്ധുവിന്റെയും വീടിന്റെ അകവശങ്ങളെപ്പറ്റി അയൽവാസികൾക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. ഇതും സത്യം കണ്ടെത്തുന്നതിന് പൊലീസിന് തടസമായി.
ഭർത്താവുമായി
പിണങ്ങിയെത്തി
ആദ്യ ഭർത്താവുമായുള്ള ബന്ധം ഉപേക്ഷിച്ച് ഏഴ് വർഷം മുമ്പാണ് സിന്ധു പണിക്കൻ കുടിയിലെത്തിയത്. സിന്ധുവിന്റെ സഹോദരന്റെ കേസുമായി ബന്ധപ്പെട്ട് ആറ് വർഷം മുമ്പ് കോടതിയിൽ എത്തിയപ്പോഴാണ് സിന്ധുവും ബിനോയിയും പരിചയപ്പെട്ടത്. മറ്റൊരു ക്രിമിനൽ കേസിൽ കോടതിയിൽ എത്തിയതായിരുന്നു ബിനോയി. ബിനോയി മുൻകൈയെടുത്താണ് സിന്ധുവിനെ വീടിന് സമീപത്ത് വാടകയ്ക്ക് താമസിപ്പിച്ചത്. 2013 ൽ ഭാര്യയുമായി ബിനോയി ബന്ധം വേർപെടുത്തിയിരുന്നു. നിരവധി ക്രമിനൽ കേസുകളിൽ ബിനോയി പ്രതിയാണ്. ബിനോയിക്ക് സംശയ രോഗം ഉണ്ടായിരുന്നതിനാൽ സിന്ധുവിനെ മറ്റെങ്ങും പോകാൻ അനുവദിച്ചിരുന്നില്ല. ബിനോയിയും കുടുംബബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.പണിക്കൻ കുടിയിൽ ഏലം കൃഷി ചെയ്തും കൃഷിപ്പണികൾക്ക് പോയുമാണ് ഇരുവരും കഴിഞ്ഞുവന്നത്. കാൻസർ ബാധിച്ച് കിടപ്പിലായ ആദ്യ ഭർത്താവിനെ കാണാൻ സിന്ധു പോകുന്നത് ബിനോയിക്ക് ഇഷ്ടമായിരുന്നില്ല. കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ആശുപത്രിയിലുള്ള ആദ്യഭർത്താവിനെ കാണാൻ പോയ സിന്ധു, രണ്ട് ദിവസം കഴിഞ്ഞാണ് തിരികെ വന്നത്. ഇത് ഇരുവരും തമ്മിൽ വഴക്കിനും പ്രശ്നങ്ങൾക്കും കാരണമായി. തന്നെ ഉപേക്ഷിച്ച് സിന്ധു ആദ്യ ഭർത്താവിനൊപ്പം പോകുമെന്ന് കരുതിയ ബിനോയ് അതൊഴിവാക്കാനാകാം വകവരുത്തിയതെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിഗമനം.
ദൃശ്യം മോഡൽ കൊല
സിന്ധുവിനെ കൊലപ്പെടുത്താനും തെളിവ് നശിപ്പിക്കാനും ബിനോയ് നടത്തിയ ശ്രമങ്ങൾ 'ദൃശ്യം' മോഡലിലാണ്. സിന്ധുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം അടുക്കളയിൽ കുഴിച്ചുമൂടുകയായിരുന്നു. ശ്വാസം മുട്ടിക്കാനുള്ള ശ്രമത്തെ എതിർത്ത സിന്ധുവിനെ ക്രൂരമായി ഉപദ്രവിച്ചു. ഇതിൽ പരിക്കേറ്റതിന്റെ ലക്ഷണങ്ങളാകാം മൃതദേഹത്തിൽ കാണാനിടയായത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മൃതദേഹത്തിന്റെ വാരിയെല്ലുകൾക്കുണ്ടായ പൊട്ടലും ആന്തരികക്ഷതവും ഇത് ശരിവയ്ക്കുന്നതാണ്. മൃതദേഹം അടുക്കളയിൽ കുഴിച്ചിട്ട ശേഷം ചാണകം ഉപയോഗിച്ച് തറ മെഴുകി. മുകളിൽ അടുപ്പ് നിർമ്മിച്ചു. ഇതിനു മുകളിൽ ജാതിപത്രി ഉണങ്ങാനിടുകയും ചെയ്തു. തെളിവ് നശിപ്പിക്കാനായിരുന്നു പ്രതിയുടെ ശ്രമം. അടുക്കളയിലെ നാലടിയോളം ആഴമുള്ള കുഴിയിൽ ചമ്രംപടിഞ്ഞിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. തല പ്ലാസ്റ്റിക്ക് കവർ കൊണ്ട്മൂടിയിരുന്നു. അടുക്കളയുടെ ഭിത്തി പൊളിച്ചു മാറ്റിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.
ഒടുവിൽ വലയിലായി
കൊലക്കേസിന്റെ അന്വേഷണം അൽപ്പം കഴിഞ്ഞാലും തന്നിലേക്ക് തന്നെ നീളുമെന്ന് മനസിലാക്കി നാടുവിട്ട ബിനോയി, ദിവസങ്ങളായി കേരളത്തിലും തമിഴ്നാട്ടിലുമായി ഒളിച്ചുകഴിയുകയായിരുന്നു. ആഗസ്റ്റ് 20 മുതലാണ് ബിനോയിക്കായി അന്വേഷണം തുടങ്ങിയത്. ആദ്യം ബിനോയ് രണ്ടുദിവസം തമിഴ്നാട്ടിലെ കമ്പത്ത് താമസിച്ചതായി മൊബൈൽ ടവറിൽ നിന്ന് മനസ്സിലായി. എന്നാൽ, 22-ന് അവിടെ എത്തിയപ്പോൾ ഇയാൾ മുങ്ങി മധുരയിലെത്തി. തമിഴ്നാട്ടിൽ മൂന്നുദിവസം വെള്ളത്തൂവൽ പൊലീസ് പരിശോധന നടത്തിയെങ്കിലും പ്രയോജനം ഉണ്ടായില്ല. ബിനോയി തന്റെ സിം കാർഡ് ഉപേക്ഷിച്ചു. എന്നാൽ, ഫോൺ ഉപയോഗിക്കുന്നുണ്ട്. ഇത് ഉപയോഗിച്ചാണ് പൊലീസ് ലൊക്കേഷന് മനസ്സിലാക്കുന്നത്. ഈ മാസം ഒന്നിന് ഇയാൾ പൊള്ളാച്ചിയിൽ ഉണ്ടായിരുന്നു. അടുത്ത ദിവസം ടവർ ലൊക്കേഷൻ തൃശ്ശൂരായി. ഫോൺ മറ്റുവാഹനത്തിൽ ഉപേക്ഷിച്ച് ദൃശ്യം മോഡലിൽ ഇയാൾ കബളിപ്പിക്കുകയാണോയെന്ന സംശയവും പൊലീസിനുണ്ട്. പണിക്കൻകുടിക്ക് സമീപത്തെ ചില മലയോര ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇന്നലെ ബിനോയി പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |