സഹകരണ ബാങ്ക് കളളപ്പണ ഇടപാടിൽ അന്വേഷണത്തിൽ ഇഡിയുടെ ആവശ്യമില്ല, കേരളത്തിൽ അന്വേഷിക്കാൻ സംവിധാനമുണ്ടെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കാൻ വേണ്ടിയാണെന്ന് ബി ജെ പി ആരോപിച്ചു. കുഞ്ഞാലിക്കുട്ടിയുടെ രക്ഷകനായി മുഖ്യമന്ത്രി പിണറായി വിജയൻ അവതരിച്ചിരിക്കുകയാണെന്ന് ബി ജെ പി നേതാവ് സന്ദീപ് വാര്യർ ആരോപിച്ചു. പിണറായി വിജയനും പി കെ കുഞ്ഞാലിക്കുട്ടിയും കേരള രാഷ്ട്രീയത്തിലെ സയാമീസ് ഇരട്ടകളാണെന്നും രണ്ടു പേരും പരസ്പരം എതിർത്ത് ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇത് മനസിലാക്കാത്ത കെ ടി ജലീൽ വിഡ്ഢിയാണെന്നും സന്ദീപ് വാര്യർ പരിഹസിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എ.ആർ നഗർ സഹകരണ ബാങ്ക് കളളപ്പണ ഇടപാടിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇ.ഡി അന്വേഷണം വരുമെന്നായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രക്ഷകനായി അവതരിച്ചിരിക്കുകയാണ്. കേരളത്തിൽ അന്വേഷിക്കാൻ സംവിധാനമുണ്ടത്രേ .
കള്ളപ്പണ ഇടപാട് ഇ.ഡിക്ക് അല്ലാതെ കേരളത്തിലെ ഏത് ഏജൻസിക്കാണ് അന്വേഷിക്കാൻ മാൻഡേറ്റ് ഉള്ളത് മുഖ്യമന്ത്രീ ? എന്തിനാണ് താങ്കൾ കള്ളം പറയുന്നത് ? എന്തിനാണ് മുഖ്യമന്ത്രി കെ.ടി ജലീലിനെ വിരട്ടുന്നത് ?
സഹകരണ മേഖലയിലെ കള്ളപ്പണ ഇടപാടിൽ ഇ.ഡി കൈവച്ചാൽ പൊള്ളുന്നത് ലീഗാപ്പീസിൽ മാത്രമാവില്ല , സിപിഎം നേതൃത്വത്തിനുമാവും. കരിവന്നൂർ മുതൽ പാവപ്പെട്ട നിക്ഷേപകരുടെ പണം അടിച്ചു മാറ്റിയ സിപിഎം നേതാക്കളുടെ സഹകരണ മേഖലയിലെ കള്ളപ്പണ ഇടപാടുകൾ പുറത്തു വരുമെന്ന് മുഖ്യമന്ത്രി ഭയക്കുകയാണ് .
മഹാരാഷ്ട്രയിലെ സഹകരണ മേഖലയിലെ അഴിമതിയും കള്ളപ്പണവും ഇ.ഡിക്ക് അന്വേഷിക്കാമെങ്കിൽ കേരളത്തിലെയും അന്വേഷിക്കാം . നിയമപരമായ അധികാരം ഇ.ഡി ക്കുണ്ട്.
പിണറായി വിജയനും പി കെ കുഞ്ഞാലിക്കുട്ടിയും കേരള രാഷ്ട്രീയത്തിലെ സയാമീസ് ഇരട്ടകളാണ്. നാളിതുവരെ രണ്ടു പേരും പരസ്പരം തട്ടു കേടുണ്ടാക്കുന്ന ഒന്നും പറഞ്ഞിട്ടില്ല . ഇത് മനസ്സിലാക്കാതെ പടക്കിറങ്ങിയ കെ.ടി ജലീൽ എന്തൊരു വിഡ്ഢിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |