കൊച്ചി: ഇന്ധന വിലവർദ്ധനവിന്റെ പിന്നാലെ പഴയ സൈക്കിൾ യുഗം തിരിച്ചുവരുന്നതോടെ ബെല്ലും ബ്രേക്കുമായി പഴയ വർക്ക് ഷോപ്പുകളും ഉഷാറായി.
ജീവിതശൈലി രോഗങ്ങൾക്കും ഇന്ധനവില വർദ്ധനവിനും ഒരുപരിധിവരെ പരിഹാരമാകാവുന്ന സൈക്കിളിന്റെ തിരിച്ചുവരവ് ഫലത്തിൽ ചെറിയൊരു വിഭാഗത്തിന്റെ ഉപജീവനമാർഗം കൂടിയാവുകയാണ്.
മുമ്പ് നാട്ടിൻപുറത്തെ നടപ്പാത മുതൽ ദേശിയപാതവരെ ബെല്ലടിച്ചു കീഴടക്കിയ സൈക്കിളുകൾ ഇന്ധനക്ഷമതയുള്ള ഇരുചക്ര വാഹനങ്ങളുടെ തള്ളിക്കയറ്റത്തിൽ പിന്തള്ളപ്പെട്ടുപോയതാണ്. അന്ന് മൂലയ്ക്ക് ചാരിയ സൈക്കിളിനൊപ്പം പൂട്ടിപ്പോയ പ്രസ്ഥാനമാണ് ഇപ്പോൾ വർദ്ധിതവീര്യത്തോടെ തിരിച്ചുവരുന്നത്. സൈക്കിളുകളുണ്ടെങ്കിൽ സമീപപ്രദേശത്ത് കുറഞ്ഞത് ഒരു വർക്ക്ഷോപ്പ് എങ്കിലും കൂടിയേതീരു. ടയർ, ട്യൂബ്, ബെല്ല്, ബ്രേക്ക്, റിം, കമ്പി, സീറ്റ്, സീറ്റുകവർ, കാര്യർ, ഡൈനാമൊ, ലൈറ്റ്, ബൾബ് തുടങ്ങിയ സ്പെയർപാട്സുകൾ ഈ മേഖലയിലെ അവശ്യ സർവീസുകളാണ്. ഇതിൽ ഏതെങ്കിലും സാധനം വാങ്ങാൻ കടയിൽ കയറുമ്പോൾ സൗജന്യമായി കാറ്റടിക്കാമെന്ന ആനുകൂല്യവുമുണ്ട്.
സ്വയം തൊഴിൽ സാദ്ധ്യത
പ്രത്യേകം സാങ്കേതിക പരിശീലനമില്ലെങ്കിലും തട്ടിമുട്ടി മുന്നോട്ടുപോകാവുന്ന ജോലിയായതുകൊണ്ട് എളുപ്പത്തിൽ തല്ലിക്കൂട്ടാവുന്ന സ്വയം തൊഴിൽ പദ്ധതിയുടെ പട്ടികയിലാണ് സൈക്കിൾ വർക്ക് ഷോപ്പ്. പ്രതാപം നശിച്ചതോടെ പലരും കട പൂട്ടിപ്പോയപ്പോൾ കാര്യമായ ജോലിയും വരുമാനവും ഇല്ലെങ്കിലും പിടിച്ചുനിന്നവരുമുണ്ട്. അവരാണ് രണ്ടാംവരവിലെ മുമ്പന്മാർ. അത്തരത്തിലൊരാളാണ് ആലുവ കൊടികുത്തുമലയിൽ വർക്‌ഷോപ്പ് നടത്തുന്ന പുളിമൂട്ടിൽ അബൂബക്കർ ഹാജി. നേരത്തെ നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന കടയിൽ പിന്നീട് പണി കുറവായെങ്കിലും അടച്ചുപൂട്ടിയില്ല. പഴയ സൈക്കിൾ വാങ്ങി അറ്റകുറ്റപ്പണി ചെയ്ത് മറിച്ചുവിൽക്കുന്ന ബിസിനസുമായി പിടിച്ചുനിന്നു.
ഹെർക്കുലീസിന് വൻഡിമാന്റ്
സൈക്കിളിന്റെ രണ്ടാം വരവിൽ പഴയ ഹെർക്കുലീസ് സൈക്കിൾ തേടി പലരും വരാറുണ്ടെന്ന് അബൂബക്കർ ഹാജി പറഞ്ഞു. നല്ലഭാരം കയറ്റാനും രണ്ടും മൂന്നും പേർക്ക് യാത്ര ചെയ്യാനുമൊക്കെ കഴിയുന്നതായിരുന്നു ഹെർക്കുലീസ് സൈക്കിൾ. ഇന്ന് 5000 മുതൽ 30,000 രുപയുടെ വരെ മുന്തിയ സൈക്കിളുകളുണ്ടെങ്കിലും അതൊന്നും ഹെർക്കുലീസിനോളം വരില്ല. പക്ഷേ പുതുതലമുറ സൈക്കിളന്റെ അതിപ്രസരം ഹെർക്കുലീസിനെയും ഇല്ലാതാക്കി.
സൈക്കിൾ വാടക വീണ്ടും
സൈക്കിളുകൾ വാടകയ്ക്ക് കൊടുക്കുന്ന കടകളും തിരിച്ചുവരുകയാണ്. നാട്ടിൻ പുറങ്ങളിൽ മുമ്പ് നിരവധി സൈക്കിളുകൾ വാടകയ്ക്ക് ലഭിച്ചിരുന്നു. സ്കൂട്ടറും മോട്ടോർ സൈക്കിളുകളും വ്യാപകമായതോടെ ഏതാണ്ട് നിലച്ച സൈക്കിൾ വാടകയ്ക്ക് നൽകൽ വീണ്ടും ആരംഭിച്ചിട്ടുണ്ട്. ചെറിയ യാത്രകൾക്കും വ്യായാമം എന്ന നിലയിലും സൈക്കിൾ വാടകയ്ക്കെടുക്കുന്നവർ വർദ്ധിച്ചു. വർക്ക്‌ഷോപ്പുകൾക്ക് അനുബന്ധമായാണ് വാടക സൗകര്യവും നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |