തിരുവനന്തപുരം: കിസാൻ ക്രെഡിറ്റ് കാർഡ് പ്രകാരം ഒന്നര ലക്ഷം രൂപ വരെയുള്ള വായ്പകളിൽ ബാങ്കുകൾക്ക് ഈട് നൽകേണ്ടതില്ലെന്ന കേന്ദ്ര മാർഗനിർദ്ദേശം കർശനമായി നടപ്പാക്കണമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ വിളിച്ച് ചേർത്ത പദ്ധതി അവലോകന യോഗത്തിൽ സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ് ആവശ്യപ്പെട്ടു.
ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ രൂപീകരിക്കുമ്പോൾ ക്രെഡിറ്റ് ഗ്യാരന്റി കവറേജ് ലഭ്യമാക്കണം. പ്രാഥമിക കാർഷിക സഹകരണസംഘങ്ങൾക്ക് ഒരു ശതമാനം പലിശയ്ക്കുള്ള നബാർഡ് വായ്പ എഫ്.പി.ഒകൾക്കും നൽകണം. പ്രാഥമിക കാർഷികോത്പന്ന സംസ്‌കരണ യൂണിറ്റുകൾക്കുള്ള വായ്പ പലിശ ഇളവ് മൂല്യ വർദ്ധിത ഉൽപ്പന്ന യൂണിറ്റുകൾക്ക് ലഭ്യമാക്കണം. എണ്ണക്കുരു ഉത്പാദന പദ്ധതി കേരളത്തിൽ എല്ലാ ജില്ലകളിലും വ്യാപിപ്പിക്കണം. എണ്ണപ്പന നടീൽ വസ്തുക്കളുടെ ഉത്പാദന യൂണിറ്റും അനുവദിക്കണം. കാർഷികോത്പന്നങ്ങളുടെ ഗുണനിലവാര പരിശോധനാ ലാബ് സ്ഥാപിക്കുന്നതിന് കേന്ദ്ര സഹായവും കേരളം ആവശ്യപ്പെട്ടു.
കൊവിഡ് പശ്ചാത്തലത്തിൽ പ്രത്യേക സാമ്പത്തിക മേഖലയിലെ കയറ്റുമതി സ്ഥാപനങ്ങൾക്ക് ആനുകൂല്യങ്ങൾ അനുവദിക്കണം. രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കുരുമുളക് പോലുള്ള കാർഷിക ഉത്പന്നങ്ങൾ മൂല്യവർദ്ധിത ഉത്പന്നങ്ങളായും മറ്റുമുള്ള കയറ്റുമതി കേരളത്തിലെ തനത് ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിന് ഭീഷണിയായതിനാൽ ഇതിന് നിയന്ത്രണം ഏർപ്പെടുത്തണം. ഗന്ധകശാല അരി, വാഴക്കുളം പൈനാപ്പിൾ, നേന്ത്രപ്പഴം എന്നിവ കയറ്റുമതി ചെയ്യുന്നതിന് കേന്ദ്രസഹായം ലഭ്യമാക്കണം, തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെ കാർഷിക ഉത്പന്നങ്ങളുടെ കയറ്റുമതി സർവീസ് പട്ടികയിൽപ്പെടുത്തണം എന്നിവയാണ് മറ്റാവശ്യങ്ങൾ. കാർഷിക അടിസ്ഥാന സൗകര്യ വികസന ഫണ്ടിലേക്ക് സംസ്ഥാനം 567.14 കോടി രൂപയുടെ പദ്ധതികൾ സമർപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പ്രസാദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |