വാഷിംഗ്ടൺ: ഏഴു മാസത്തിനിടെ ആദ്യമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ചൈനയുടെ പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി ടെലിഫോൺ സംഭാഷണം നടത്തി. ഇരു രാഷ്ട്രങ്ങളും തമ്മിൽ വിവിധ വിഷയങ്ങളിൽ നിലനിൽക്കുന്ന മത്സരം ഒരു സംഘർഷത്തിലേക്ക് നീങ്ങാതെ സൂക്ഷിക്കണമെന്ന് ബൈഡൻ ഷീ ജിൻപിങ്ങിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റെടുത്ത ശേഷം ബൈഡൻ ഷീ ജിൻപിങ്ങുമായി ഫോണിൽ സംഭാഷണം നടത്തിയിരുന്നു. അതിനു ശേഷം ഇത് ആദ്യമായാണ് ഇരു നേതാക്കളും തമ്മിൽ സംസാരിക്കുന്നത്.
സംഭാഷണം സൗഹാർദപരമായിരുന്നുവെന്നും എന്നാൽ അമേരിക്കയ്ക്ക് ചൈനയോടുള്ള പല നിലപാടുകളും കടുത്ത ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്ന് ഷീ ജിൻപിങ്ങ് ബൈഡനെ അറിയിച്ചതായി ചൈനയിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡൊണാൾഡ് ട്രംപിന്റെ കാലഘട്ടത്തിൽ അമേരിക്ക ചൈനയ്ക്കെതിരെ വ്യാപാര ഉപരോധം ഏർപ്പെടുത്തിയിരുന്നു. ചൈനയിൽ നിന്നുള്ള പല സാധനങ്ങൾക്കും തദ്ദേശീയ വ്യവസായത്തെ സംരക്ഷിക്കാനെന്ന പേരിൽ ട്രംപ് ഭരണകൂടം ഇറക്കുമതി നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ തീരുമാനത്തിനെതിരെയുള്ള തങ്ങളുടെ എതിർപ്പ് ഷീ ജിൻപിങ്ങ് ബൈഡനെ അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് മുമ്പ് ചില അതിർവരമ്പുകൾ വയ്ക്കുക എന്നതായിരുന്നു ബൈഡന്റെ ലക്ഷ്യം എന്ന് കരുതുന്നു. ഇത് ആദ്യമായല്ല ചൈനയുടെ മത്സരബുദ്ധി നിയന്ത്രിക്കാൻ അമേരിക്ക ശ്രമിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ അമേരിക്കയുടെ സ്റ്റേറ്റ സെക്രട്ടറി ആന്റണി ബ്ളിങ്കനും ചൈനീസ് ഉന്നത അധികാരികളും തമ്മിൽ ഇതേ വിഷയത്തിൽ നടന്ന ചർച്ച അലസി പിരിഞ്ഞിരുന്നു. വളരെയേറെ ഉത്തരവാദിത്തമുള്ള ഒരു ലോക രാഷ്ട്രം കാണിക്കേണ്ട മര്യാദകൾ ചൈന ഇനിയും പഠിക്കേണ്ടിയിരിക്കുന്നുവെന്ന് ബ്ളിങ്കൻ അന്നത്തെ ചർച്ചക്കു ശേഷം പ്രതികരിച്ചിരുന്നു.
ഉദ്യോഗസ്ഥ തലത്തിലുള്ള ചർച്ചകൾ പ്രശ്നത്തിനു പരിഹാരം കാണുന്നില്ലെന്ന് മനസിലാക്കിയതിനാലാണ് ബൈഡൻ നേരിട്ട് ഷീ ജിൻപിങ്ങിനെ വിളിക്കാൻ കാരണമെന്ന് അമേരിക്കൻ വൃത്തങ്ങൾ പറഞ്ഞു. അന്താരാഷ്ട്ര വ്യാപാര കമ്പോളം പിടിച്ചടക്കാൻ ചൈന നടത്തുന്ന അവിശുദ്ധ മാർഗങ്ങളും തായ്‌വാൻ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ ദ്വീപുകളുടെ മേൽ ചൈന ഉന്നയിക്കുന്ന അവകാശവാദങ്ങളുമെല്ലാം അമേരിക്ക - ചൈന ബന്ധത്തിലെ കരടുകളാണെന്ന് അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |