കോഴിക്കോട്: നിപ വെെറസ് വ്യാപനമില്ലെന്ന് ഉറപ്പായിത്തുടങ്ങിയതോടെ ആശങ്കയിൽ നിന്നു കര കയറിയതിന്റെ ആശ്വാസത്തിലാണ് ആളുകൾ.
ചാത്തമംഗലത്തും പരിസരത്തുമായി കണ്ടെയ്‌ൻമെന്റ് സോണിനു പുറത്തുള്ളവർ പോലും കുറച്ചുദിവസങ്ങളായി പുറത്തിറങ്ങാൻ മടിക്കുകയായിരുന്നു. ഇപ്പോൾ പൊതുവെ ജനം പുറത്തിറങ്ങിത്തുടങ്ങി.
രോഗബാധ സ്ഥീരീകരിച്ചതിനു പിറകെ വിജനമായി മാറിയ നിരത്തുകളെല്ലാം വീണ്ടും സജീവമായി. നിപ പേടിയിൽ നിറുത്തി വച്ച ദൂരയാത്രകൾ ആളുകൾ ഇറങ്ങിത്തുടങ്ങി.
കൊവിഡിന്റെ രൂക്ഷത കുറഞ്ഞതോടെ ആഴ്ചകൾക്ക് മുമ്പ് മാത്രം നീക്കിയ യാത്രാവിലക്ക് നിപ കാരണം ഇനിയും വരുമോ എന്ന ആശങ്കയിലായിരുന്നു പ്രവാസികൾ. എന്നാൽ നിപ ഭീഷണി ഒഴിഞ്ഞ സാഹചര്യത്തിൽ യാത്രാ തടസ്സം നേരിടില്ലെന്ന ആശ്വാസത്തിലാണ് ഇവർ.
നിപ വാർഡ് തുറന്നതോടെ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണവും കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഒ.പി കളിലും വാർഡുകളിലും ആളുകളെത്തുന്നുണ്ട്.
ചികിത്സയിലുള്ളവരെല്ലാം സുഖം പ്രാപിച്ചു വരുകയാണ്. സമ്പർക്കപ്പട്ടികയിലുള്ള 73 പേരുടെ ഫലം നെഗറ്റീവായി.
നിപയുടെ ഉറവിടം വവ്വാലുകളിൽ നിന്നു തന്നെയാണോ എന്നറിയാൻ ഉൗർജ്ജിത പരിശോധനകൾ തുടരുകയാണ്. കാട്ടുപന്നിയുടെ സാമ്പിളും ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുന്നുണ്ട്.
രോഗം സ്ഥിരീകരിച്ച് മരിച്ച മുന്നൂരിലെ പന്ത്രണ്ടുകാരന്റെ വീടിനു മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള കണ്ടെയ്ൻമെന്റ് സോൺ പരിധിയിൽ വരുന്ന എല്ലാ വാർഡുകളിലും ഹൗസ് ടു ഹൗസ് സർവേയും നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |