SignIn
Kerala Kaumudi Online
Friday, 26 April 2024 8.03 AM IST

ആശുപത്രിയിലെത്തിച്ച തടവുപുള്ളി കടന്നു, വെള്ളം കുടിച്ചെങ്കിലും കീഴടക്കി പൊലീസ്

kerala-police

കൊല്ലം: ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ചതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച തടവുപുള്ളി മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. കെ.ബി. ഗണേശ് കുമാർ എം.എൽ.എയുടെ പത്തനാപുരത്തെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പിടിയിലായ പത്തനാപുരം പിടവൂർ കമുകുംചേരി മണിഭവനിൽ രതീഷാണ് (45) പിടിയിലായത്.

ഇന്നലെ രാവിലെ 11 മണിയോടെ ജില്ലാ ആശുപത്രിയിലെ സൈക്യാട്രിക് വിഭാഗത്തിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. എം.എൽ.എയുടെ വീടാക്രമിച്ച സംഭവത്തിൽ പിടിയിലാകുമ്പോൾ രതീഷ് മാനസിക വിഭ്രാന്ത്രി പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് ഒരുമാസത്തോളം മാനസികാശുപത്രിയിൽ ചികിത്സിച്ച ശേഷമാണ് പ്രതിയെ ജില്ലാ ജയിലിൽ എത്തിച്ചത്. തുടർപരിശോധനയ്ക്കായാണ് ഇന്നലെ ജില്ലാ ആശുപത്രിയിൽ കൊണ്ടുവന്നത്. ഡോക്ടറുടെ മുന്നിൽ വച്ച് വിലങ്ങ് അഴിച്ചയുടൻ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന നാല് ജയിൽ ഉദ്യോഗസ്ഥർ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല.

 നാടാകെ വലവിരിച്ച് പിടികൂടി

പ്രതി രക്ഷപ്പെട്ടതോടെ ജയിൽ ഉദ്യോഗസ്ഥർ പൊലീസിനെ വിവരം അറിയിക്കുകയും വയർലെസ് വഴി നഗരത്തിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് വിവരം കൈമാറുകയും ചെയ്തു. ഒപ്പം തന്നെ ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പിൽ പ്രതിയുടെ ചിത്രവും അയച്ചുകൊടുത്തു. പ്രതിയെ കണ്ടെത്താൻ കമ്മിഷണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും രംഗത്തിറങ്ങി.

നഗരത്തിലെ ബസ് സ്റ്റാൻഡുകളും ഓട്ടോറിക്ഷാ സ്റ്റാൻഡുകളും അരിച്ചുപെറുക്കിയ പൊലീസ് സംഘം വാഹനങ്ങളും തടഞ്ഞുനിറുത്തി പരിശോധിച്ചു. ഇതിനിടെ ആശ്രാമം ഭാഗത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പിങ്ക് പൊലീസിന്റെ കണ്ണിൽ രതീഷ് കുടുങ്ങി. അവർ പിടികൂടാൻ ശ്രമിച്ചെങ്കിലും അവിടെ നിന്നും ഓടിരക്ഷപ്പെട്ടു. ഒടുവിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുള്ളിക്കട കോളനിയിൽ വച്ചാണ് രതീഷിനെ പിടികൂടിയത്.

പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റി. ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിന് രതീഷിന്റെ പേരിൽ പ്രത്യേകം കേസും രജിസ്റ്റർ ചെയ്തു.

തുടക്കത്തിലും വെള്ളം കുടിപ്പിച്ചു

എം.എൽ.എയുടെ ഓഫീസ് തകർത്തതിനൊപ്പം അവിടത്തെ ജീവനക്കാരെയും ആക്രമിച്ച രതീഷിനെ സംഭവസ്ഥലത്ത് വച്ച് പിടികൂടാനും പൊലീസ് ആകെ ബുദ്ധിമുട്ടിയിരുന്നു. പൊലീസ് സംഘം ആവുന്ന പണി നോക്കിയിട്ടും കീഴ്പ്പെടുത്താനാകാത്തതിനെ തുടർന്ന് ഫയർഫോഴ്സ് സംഘത്തെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം ശരീരത്തിൽ വെള്ളം പമ്പ് ചെയ്ത് അവശനാക്കിയ ശേഷമാണ് അന്ന് രതീഷിനെ പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, CULPRIT ESCAPED, POLICE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.