SignIn
Kerala Kaumudi Online
Friday, 26 April 2024 8.45 PM IST

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് നവാസിനെ അറസ്റ്റ് ചെയ്തു, ജാമ്യത്തിൽ വിട്ടു

msf

കോഴിക്കോട്: എം.എസ്.എഫിന്റെ വനിതാവിഭാഗമായ 'ഹരിത' ഭാരവാഹികളുടെ ലൈംഗിക അധിക്ഷേപ പരാതിയിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെ ചെങ്ങമ്മാട് പൊലീസ് അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിൽ വിട്ടു. മൊഴിയെടുക്കുന്നതിന് ഇന്നലെ ഹാജരാകാൻ പൊലീസ് നിർദ്ദേശിച്ചിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ എത്തിയ നവാസിനെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്ത്രീകളെ അപമാനിക്കുന്ന വിധത്തിൽ പെരുമാറിയതിന് ഐ.പി.സി 354 (എ ) വകുപ്പ് ചുമത്തിയായിരുന്നു അറസ്റ്റ്. പിന്നീട് സ്റ്റേഷനിൽ നിന്നുതന്നെ ജാമ്യം അനുവദിച്ചു. ഹരിത നേതാക്കളുടെ പരാതിയിൽ ആഗസ്റ്റ് 17 ന് വെള്ളയിൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് വനിത സ്റ്റേഷൻ ഹൗസ് ഓഫീസറുള്ള ചെങ്ങമ്മാട് പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറുകയായിരുന്നു. ജൂൺ 22ന് കോഴിക്കോട്ട് ചേർന്ന എം.എസ്.എഫ് സംസ്ഥാന സമിതി യോഗത്തിൽ ചില ഹരിത ഭാരവാഹികളെ പി.കെ. നവാസ് അശ്ലീലഭാഷയിൽ അധിക്ഷേപിച്ചെന്നാണ് പരാതി. മുസ്ളിംലീഗ് നേതൃത്വത്തിന് പരാതി നൽകിയെങ്കിലും നടപടി ഉണ്ടാവാത്ത സാഹചര്യത്തിൽ ഹരിത നേതാക്കൾ വനിതാകമ്മിഷനെ സമീപിക്കുകയായിരുന്നു. ഇതേതുടർന്നാണ് കേസെടുത്തത്. അതിനിടെ ലീഗ് നേതൃത്വം വിളിച്ചുചേർത്ത അനുരഞ്ജന ചർച്ചയ്ക്കു പിന്നാലെ നവാസ് സാമൂഹ്യമാദ്ധ്യമത്തിലൂടെ പരസ്യമായി ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഇതൊന്നും ഹരിത നേതാക്കൾ അംഗീകരിച്ചില്ല. നടപടി എടുത്തില്ലെങ്കിൽ പരാതി പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. ലീഗ് ഉന്നതാധികാര സമിതി യോഗം കഴിഞ്ഞ ദിവസം ഹരിത സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടിരുന്നു.

 ഒളിവിൽ പോകില്ലെന്ന് ഉറപ്പെങ്കിൽ സ്റ്റേഷൻ ജാമ്യം

സ്ത്രീകളെ അപമാനിക്കുന്ന വിധത്തിൽ പെരുമാറുന്നതിന് ചുമത്തുന്ന 354 (എ) വകുപ്പ് പ്രകാരം കുറ്റം തെളിയിക്കപ്പെട്ടാൽ മൂന്നുവർഷംവരെ തടവോ പിഴയോ, തടവും പിഴയും ഒന്നിച്ചോ ലഭിക്കാം. പ്രതി ഒളിവിൽ പോകില്ലെന്ന് ഉറപ്പുണ്ടെങ്കിൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കാമെന്നും നിയമവിദഗ്ദ്ധർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MSF
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.