ഹക്കിമിന്റെ ഹോട്ടൽ അത്ര വലുതല്ല. എന്നാൽ മനസ് അങ്ങനെയല്ല. ബാപ്പ തുടങ്ങിയ ഹോട്ടൽ നല്ല രീതിയിൽ നടത്തിക്കൊണ്ടുപോകുന്ന ആ മനസിന്റെ വലിപ്പം അടുത്തിടപഴകുന്നവർക്കെല്ലാം അറിയാം. മിതലാഭം മിതസംഭാഷണം എന്നിവയിൽ വിട്ടുവീഴ്ചയില്ല. ദശാബ്ദങ്ങൾ പഴക്കമുള്ള ഹോട്ടൽ ഹക്കിം വിചാരിച്ചിരുന്നെങ്കിൽ ആഡംബര ഹോട്ടലായി മാറാൻ ഒട്ടും പ്രയാസമുണ്ടായിരുന്നില്ല.
ഒരു ലക്ഷത്തിന്റെ ലോട്ടറിയടിച്ചാൽ എന്തു സന്തോഷമാണ് പലർക്കും. ആ സന്തോഷം സ്വകാര്യമായി അനുഭവിക്കുകയും ചെയ്യും. എന്നാൽ അതിന് പിന്നാലെ 100 രൂപയുടെ ദുഃഖം കിട്ടിയാലോ, ആദ്യം ദൈവത്തെ പഴിക്കും. പിന്നെ കൂടെയുള്ളവരെ കുറ്റപ്പെടുത്തും. അവസാനം സ്വയം ശപിക്കുകയും ചെയ്യും. വലിയ വലിയ ആനന്ദങ്ങളുടെ ഭാഗ്യക്കുറി നീട്ടിത്തരുന്ന ഈശ്വരൻ ഒരു ചെറിയ ദുഃഖം തരുമ്പോൾ ഇങ്ങനെ കൈകാലിട്ടടിക്കണോ എന്ന് ഹക്കിം ചോദിക്കുമ്പോൾ കേൾവിക്കാർ അതിശയിച്ചുപോകും. ഹക്കിമിന്റെ ജീവിതത്തെക്കുറിച്ച് കടയിൽ നിൽക്കുന്നവർ പറഞ്ഞറിയുമ്പോഴാണ് പലർക്കും ആ മനസിന്റെ വലിപ്പം മനസിലാകുന്നത്.
ഹക്കിമിന്റെ ഹോട്ടലിൽ നിന്നാൽ പള്ളിയിലെ വാങ്കുവിളി കേൾക്കാം. അടുത്തുള്ള ദേവിക്ഷേത്രത്തിലെ മണിനാദം കേൾക്കാം. രണ്ടും കേൾക്കുമ്പോൾ ജോലിത്തിരക്കിനിടയിലും ഹക്കിം ഒരു നിമിഷം കണ്ണടച്ച് ഈശ്വരനെ ധ്യാനിക്കും. ശുചിത്വം, മാന്യമായ പെരുമാറ്റം എന്നിവയിൽ ജീവനക്കാരോട് ഒട്ടും മയം കാട്ടില്ല. വരുമാനം കൂടുതൽ കിട്ടുമ്പോൾ അതിലൊരു പങ്ക് അവർക്ക് നൽകുകയും ചെയ്യും.
ഞാൻ നടന്നാണ് ആദ്യം ഹോട്ടലിൽ വന്നുകൊണ്ടിരുന്നത്. പിന്നീട് സൈക്കിളായി, ടൂ വീലറായി പിന്നെ സ്വന്തമായി ഒരു ഓട്ടോറിക്ഷയും. ഇരുപതുവർഷമായി സഹായിയായി ഹോട്ടിലിലുള്ള കുമാറിന്റെ വാക്കുകൾ കേട്ടാലും അതൊന്നും തന്നെപ്പറ്റിയല്ലെന്ന മട്ടിൽ ഹക്കിം നിൽക്കും.
വലിയവനെന്നും ചെറിയവനെന്നും തരംതിരിക്കുന്നത് സമ്പത്തിന്റെ പേരിലാകരുതെന്ന പക്ഷക്കാരനാണ് ഹക്കിം. കോടീശ്വരനാണെങ്കിലും തന്നെ ആശ്രയിച്ചുനിൽക്കുന്നവരുടെ തന്തയ്ക്കും തള്ളയ്ക്കും ചീത്തപറയുന്നവൻ എങ്ങനെ വലിയവനാകും? തനിക്ക് ഭിക്ഷയായി കിട്ടിയ ഇഷ്ടഭക്ഷണത്തിൽ ഒരുപങ്ക് വിശന്ന് കൊതിയോടെ നോക്കുന്നയാൾക്ക് പങ്കിടുന്നവനല്ലേ വലിയവൻ എന്ന അഭിപ്രായക്കാരനാണ്.
തന്റെ ഹോട്ടലിൽ മദ്യപിച്ചു ജോലിക്ക് വന്ന്, ഭക്ഷണം കഴിക്കാൻ വന്നവരോട് അപമര്യാദയായി പെരുമാറിയ റഹിമിനെ ഹക്കിം ജോലിയിൽ തുടരാൻ അനുവദിച്ചില്ല. രണ്ടുമാസം കഴിഞ്ഞ് ഒരു തല്ലുകേസിൽ അകത്തായ റഹിമിനെ ജാമ്യത്തിലിറക്കാൻ ബന്ധുക്കളാരും പോയില്ല. കോടതിയിൽ ഹക്കിമിനെ കണ്ടപ്പോൾ റഹിം അറിയാതെ കൈ കൂപ്പി. മാന്യമായി ഇനിമേൽ പെരുമാറിക്കൊള്ളാമെന്ന വ്യവസ്ഥയിൽ അയാളെ ജോലിയിൽ തിരിച്ചെടുക്കുകയും ചെയ്തു. ഇപ്പോൾ ഹോട്ടലിൽ ഏറ്രവും മാന്യമായി പെരുമാറുന്ന വിശ്വസ്തനാണ് റഹിം. ഒരു ജന്മത്തിൽ ഒരാളെയെങ്കിലും നന്നാക്കിയെടുക്കാൻ കഴിഞ്ഞാൽ അതിനപ്പുറം പുണ്യമെന്ത്? ഒരൗൺസ് കഷായത്തിന്റെ കയ്പുമാറ്റാൻ ഒരുതരി പഞ്ചസാരയുടെ ചിരി പോരേ എന്നാണ് ഹക്കിമിന്റെ ചോദ്യം.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |