19 മാസം കൊണ്ട് 4.29 ലക്ഷം പേരിലേക്ക് സേവനമെത്തി
തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ ചികിത്സാ സംവിധാനങ്ങൾക്കൊപ്പം കനിവ് 108 ആംബുലൻസുകളുടെ പ്രവർത്തനം എല്ലാ ജില്ലകളിലും സജ്ജമാക്കി. നിലവിൽ സംസ്ഥാനത്തുടനീളം കൊവിഡ് പ്രവർത്തനങ്ങൾക്കായി 290 ആംബുലൻസുകളാണുള്ളത്. എന്നാൽ മൂന്നാം തരംഗം മുന്നിൽകണ്ട് ആംബുലൻസുകളുടെ എണ്ണം 316 ആയി ഉയർത്തി. 1500 ജീവനക്കാരെയും സജ്ജമാക്കി. ആവശ്യമെങ്കിൽ മുഴുവൻ 108 ആംബുലൻസുകളും കൊവിഡ് സേവനങ്ങൾക്ക് ഉപയോഗിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 4,29,273 പേർക്കാണ് 108 ആംബുലൻസുകൾ കൊവിഡ് അനുബന്ധ സേവനങ്ങൾ നൽകിയത്. 2020 ജനുവരി 29ന് ആരംഭിച്ച പ്രവർത്തനം 19 മാസം പിന്നിടുമ്പോൾ 3,11,810 ട്രിപ്പുകളാണ് ഓടിയത്. കൺട്രോൾ റൂം ജീവനക്കാരായ എമർജൻസി റെസ്‌പോൺസ് ഓഫീസർമാർ, ആംബുലൻസ് ജീവനക്കാരായ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യന്മാർ, പൈലറ്റുമാർ എന്നിവരാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത്. കൊവിഡ് ബാധിതരായ മൂന്ന് യുവതികളുടെ പ്രസവം കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ആംബുലൻസിൽ നടന്നിരുന്നു.
ചീറിപ്പാഞ്ഞ് പാലക്കാട്
പാലക്കാടാണ് ഏറ്റവും കൂടുതൽ പേർക്ക് 108 സേവനം നൽകിയത്. 81427 പേരാണ് കനിവ് 108 സഹായം തേടിയത്. തിരുവനന്തപുരം 39615, കൊല്ലം 29914, പത്തനംതിട്ട 14169, ആലപ്പുഴ 11534, കോട്ടയം 24718, ഇടുക്കി 12477, എറണാകുളം 23465, തൃശൂർ 35488, മലപ്പുറം 46906, കോഴിക്കോട് 33876, വയനാട് 19646, കണ്ണൂർ 29658, കാസർകോട് 26380 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ സേവനം ലഭ്യമായവരുടെ എണ്ണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |