ന്യൂഡൽഹി: കേരളത്തിൽ ഇടത്-വലത് മുന്നണികളിലെ അസംതൃപ്തരായ ചില പ്രമുഖ കക്ഷികളെ എൻ.ഡി.എയിൽ എത്തിക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം നീക്കം തുടങ്ങി. ഇവരുമായി ചർച്ച നടത്താൻ ബി.ഡി.ജെ.എസ് നേതാവും കേരള എൻ.ഡി.എ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിയെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ ചുമതലപ്പെടുത്തി. ഡൽഹിയിൽ ഈ മാസം 25ന് തുഷാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ജെ.പി. നദ്ദ എന്നിവരെ കണ്ട് വിശദ ചർച്ച നടത്തും.
ഇന്നലെ ഡൽഹിയിൽ ജെ.പി. നദ്ദയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യങ്ങളും എൻ.ഡി.എയുടെ വളർച്ചയ്ക്ക് ഉതകുന്ന കർമ്മ പരിപാടികളും ചർച്ച ചെയ്‌തെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. നദ്ദയുടെ ക്ഷണപ്രകാരമാണ് തുഷാർ എത്തിയത്. ക്രൈസ്തവ സമൂഹം നേരിടുന്ന വിഷമതകൾ പരിഹരിക്കാനും സംരക്ഷണം നൽകുവാനും ബി.ജെ.പി അദ്ധ്യക്ഷൻ നിർദ്ദേശിച്ചതായി തുഷാർ പറഞ്ഞു. ബി.ഡി.ജെ.എസ് സംസ്ഥാന ട്രഷറർ അനിരുദ്ധ് കാർത്തികേയനും ചർച്ചയിൽ പങ്കെടുത്തു.
കൂടുതൽ കൊവിഡ് വാക്സിൻ നൽകുക ,പരമ്പരാഗത വ്യവസായങ്ങൾ സംരക്ഷിക്കാൻ ഉത്തേജക പാക്കേജ് അനുവദിക്കുക കൂടുതൽ റയിൽവേ കോച്ചുകൾ അനുവദിക്കുക, കേരളത്തിന് പ്രത്യേകമായ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അനുവദിക്കുക എന്നീ ആവശ്യങ്ങൾ അടങ്ങിയ നിവേദനം തുഷാർ വെള്ളാപ്പള്ളി കൈമാറി. കേരളത്തിൽ ലൗ ജിഹാദ് വ്യാപകമാണെന്നും കേന്ദ്രം ശക്തമായ നിയമ നിർമ്മാണം നടപ്പിലാക്കണമെന്നും തുഷാർ ആവശ്യപ്പെട്ടു. മലപ്പുറത്തെ എ.ആർ.നഗർ ബാങ്ക് തട്ടിപ്പ് കേന്ദ്ര ഏജൻസിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്ത് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |