കാബൂൾ: സ്ത്രീകൾക്ക് ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഉൾപ്പെടെ സർവകലാശാലകളിൽ പഠിക്കാമെന്ന് താലിബാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുൽ ബാഖി ഹഖാനി പറഞ്ഞു. എന്നാൽ ക്ലാസുകൾ ലിംഗഭേദത്തിൽ വിഭജിക്കണമെന്നും ഇസ്ലാമിക വസ്ത്രം ധരിക്കേണ്ടത് നിർബന്ധമാണെന്നും മന്ത്രി വ്യക്തമാക്കി. ഈ പുതിയ നയങ്ങളുടെ രൂപരേഖ ഹഖാനി ഞായറാഴ്ച അവതരിപ്പിച്ചു. ദിവസങ്ങൾക്ക് മുൻപ് താലിബാൻ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച ഇടക്കാല സർക്കാരിൽ ഒരു വനിതാ ഭരണാധികാരിയെ പോലും ഉൾപ്പെടുത്തിയിരുന്നില്ല.
1990 കളുടെ അവസാനത്തിൽ ആദ്യമായി അധികാരത്തിൽ വന്ന താലിബാനിൽ നിന്നും എത്രമാത്രം വ്യത്യസ്തരാണ് ഇപ്പോഴത്തെ താലിബാനെന്ന് ലോകം ഉറ്റുനോക്കുകയാണ്. ആദ്യ സർക്കാരിന്റെ കാലത്ത് പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിദ്യാഭ്യാസം നിഷേധിക്കുകയും പൊതുജീവിതത്തിൽ നിന്ന് അകറ്റുകയും ചെയ്തിരുന്നു. സ്ത്രീകളോടുള്ള മനോഭാവത്തിൽ ഉൾപ്പെടെ തങ്ങൾ മാറിയതായി അവർ ഇപ്പോൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ അടുത്തിടെ തുല്യ അവകാശങ്ങൾ ആവശ്യപ്പെട്ട് പ്രതിഷേധിച്ച വനിതകൾക്ക് നേരെ താലിബാൻ ഭീകരർ അക്രമം അഴിച്ചുവിട്ടിരുന്നു.
താലിബാൻ 20 വർഷം പിന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് ഹഖാനി പറഞ്ഞു. നമ്മൾ ഇന്ന് എന്താണോ അതിൽ നിന്നും മുന്നോട്ട് പോകാൻ തുടങ്ങും. വിദ്യാർത്ഥിനികൾ ഹിജാബ് ധരിക്കേണ്ടിവരുമെന്ന് ഹഖാനി പറഞ്ഞു, എന്നാൽ ഇത് ശിരോവസ്ത്രം മാത്രമാണോ അതോ മുഖം മറയ്ക്കൽ നിർബന്ധമാണോ എന്ന് വിശദീകരിച്ചില്ല. താലിബാൻ മാറ്റം അവകാശപ്പെടുന്നുണ്ടെങ്കിലും യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ അടക്കമുളളവർക്ക് നിർബന്ധിത ഡ്രസ് കോഡ് അടക്കമുളള ഉപരോധങ്ങൾ താലിബാനിൽ നിന്നും നേരിടേണ്ടിവരും എന്നത് വ്യക്തമാണ്.
ലിംഗ വിഭജനവും ബാധകമാകുമെന്ന് ഹഖാനി പറഞ്ഞു. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് പഠിക്കാൻ ഞങ്ങൾ അനുവദിക്കില്ല. സർവകലാശാലകളിൽ ഏതെല്ലാം വിഷയങ്ങൾ പഠിപ്പിക്കുമെന്ന് അവലോകനം ചെയ്യുമെന്നും ഹഖാനി പറഞ്ഞു. ഇസ്ലാമിന്റെ കടുത്ത വ്യാഖ്യാനമായ താലിബാൻ അവരുടെ ആദ്യ ഭരണകാലത്ത് കലയും സംഗീതവും നിരോധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |