കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് തുറന്നുവിട്ട 'നർക്കോട്ടിക് ലൗ ജിഹാദ് ഭൂതം' രാഷ്ടീയ കക്ഷികളെ വെള്ളം കുടിപ്പിക്കുന്നു.
2024 ലെ ലോക് സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ക്രൈസ്തവ വോട്ടുബാങ്കിൽ സ്വാധീനമുറപ്പിക്കാനുള്ള സുവർണാവസരമാക്കാൻ ബി.ജെ.പി ആഞ്ഞു ശ്രമിക്കുമ്പോൾ കരുതലോടെയാണ് കോൺഗ്രസിലെയും സി.പി.എമ്മിലെയും നേതാക്കളുടെ പ്രതികരണം.
കേരളകോൺഗ്രസ് ജോസഫ്, മാണി സി. കാപ്പന്റെ എൻ.സി.പി കക്ഷികൾ യു.ഡി.എഫിന്റെ പക്ഷത്തുനിന്ന് ബിഷപ്പിനെ ന്യായീകരിച്ച് രംഗത്തെത്തിയതോടെ ഇടതു മുന്നണി ഘടകകക്ഷിയായ കേരള കോൺഗ്രസ് ജോസ് വിഭാഗം ചെയർമാൻ ജോസ് കെ. മാണി ബിഷപ്പിനെ പിന്തുണയ്ക്കാൻ നിർബന്ധിതനായി.
മുഖ്യമന്ത്രി പിണറായി വിജയൻ,സി.പി.എം ആക്ടിംഗ് സെക്രട്ടറി വിജയരാഘവൻ,സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ ബിഷപ്പിനെ കരുതലോടെ വിമർശിച്ചപ്പോൾ, ജോസ് കെ മാണി പരസ്യമായാണ് ബിഷപ്പിനെ പിന്തുണച്ചത്. യു.ഡി.എഫിൽ മുസ്ലീം ലീഗ് ബിഷപ്പിനെ തള്ളിപ്പറയുമ്പോൾ ജോസഫ്,കാപ്പൻ വിഭാഗങ്ങൾ പിന്തുണയ്ക്കുന്നു.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.മുരളീധരൻ തുടങ്ങിയ നേതാക്കൾ ബിഷപ്പിനെ പിന്തുണയ്ക്കാതെ കരുതലോടെയാണ് പ്രതികരിച്ചത്.
നേട്ടം കൊയ്യാൻ ബി.ജെ.പി
ബിഷപ്പിന് സംരക്ഷണവുമായി ബി.ജെ.പി നേതാക്കൾ പാലായിൽ ബിഷപ്പ് ഹൗസിന് മുന്നിൽ നിൽക്കുന്ന കാഴ്ച ഇടതു,വലതുമുന്നണികളെ ഒരുപോലെ അസ്വസ്ഥമാക്കുന്നു. ബിഷപ്പിന്റെ ആരോപണം അന്വേഷിക്കണമെന്നും ബിഷപ്പിന് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കത്തയയ്ക്കുകയും ചെയ്തു.
സമസ്ത മുഖപത്രം ബിഷപ്പിനെ രൂക്ഷഭാഷയിൽ വിമർശിച്ചപ്പോൾ കത്തോലിക്കാസഭയ്ക്കൊപ്പം നിൽക്കുന്ന പത്രം സി.പി.എം, കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് തിരിഞ്ഞത്.
ബിഷപ്പ് ചൂണ്ടിക്കാട്ടിയത്
സാമൂഹ്യവിപത്ത്:
ജോസ് കെ. മാണി
മയക്കുമരുന്ന് എന്ന സാമൂഹ്യവിപത്ത് ചൂണ്ടിക്കാട്ടി അതിനെതിരെ ജാഗ്രതാ നിർദ്ദേശം മാത്രം നൽകുകയായിരുന്നു പാലാ ബിഷപ്പെന്ന് ജോസ് കെ. മാണി പറഞ്ഞു.
സ്ത്രീധനം, ജാതിവിവേചനം തുടങ്ങിയ ദുരാചാരങ്ങൾക്ക് എതിരായ ചെറുത്തുനിൽപ്പ് ലഹരിമാഫിയകൾക്ക് എതിരെയും രൂപപ്പെടണമെന്ന .ആഹ്വാനത്തിന്റെ പേരിൽ വാക്കുകൾ വളച്ചൊടിച്ച് ആക്ഷേപിക്കുന്നവർ മതസാഹോദര്യവും സമാധാന അന്തരീക്ഷവും തകർക്കാൻ ശ്രമിക്കുകയാണെന്ന് ജോസ് കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |