തിരുവനന്തപുരം: കാര്യവട്ടം കാമ്പസിൽ കണ്ടുമുട്ടി എഴുത്തുവഴിയിൽ ഒരുപേരായി മാറിയ ഡോ.രശ്‌മി.ജിയും അനിൽകുമാർ കെ.എസും ജീവിതത്തിലും ഒന്നിക്കുന്നു. വ്യാഴാഴ്‌ച തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ വച്ചാണ് മിന്നുകെട്ട്.
രശ്‌മി അനിൽ എന്ന പേരിൽ പത്തു വർഷത്തിനിടെ പ്രസിദ്ധീകരിച്ചത് അഞ്ഞൂറിലേറെ ലേഖനങ്ങളും അഭിമുഖങ്ങളുമാണ്.15 പുസ്‌തകങ്ങളും രചിച്ചു.
പന്ത്രണ്ട് വർഷം മുമ്പ് കേരള സർവകലാശാല കാര്യവട്ടം കാമ്പസിൽ എം.എ മലയാളത്തിന് ചേർന്ന ഇരുവരും മാധവിക്കുട്ടിയുടെയും ചന്ദ്രമതിയുടെയും പുസ്‌തകങ്ങൾ വായിച്ചും ചർച്ച ചെയ്‌തും കലഹിച്ചും തുടങ്ങിയതാണ് സൗഹൃദം. ചിന്തയും വായനയും ഒരേ ദിശയിലായപ്പോൾ ഒരുമിച്ച് എഴുതിയാലോയെന്ന് ചോദിച്ചത് അനിൽ.
'ആൺ എഴുത്തിലെ ലെസ്‌ബിയിനിസം' ആയിരുന്നു ആദ്യ ലേഖനം. 2013ൽ ആദ്യ പുസ്‌തകമായ 'ജനകീയ സിനിമ' പുറത്തിറങ്ങി. 2017ൽ 'വെളളിത്തിരയിലെ ലൈംഗികത' എന്ന ലേഖനത്തെ തേടിയെത്തിയത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലെ പ്രത്യേക ജൂറി പരാമർശം. 'ചലച്ചിത്രത്തിലെ ദളിത് സ്‌ത്രീ നിർമ്മിതികൾ' എന്ന ലേഖനത്തിന് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡും ലഭിച്ചു. ചലച്ചിത്ര അക്കാഡമിയുടെ നവതി ഫെലോഷിപ്പിനും അർഹരായി. ട്രാൻസ്‌ജൻഡർ സൂര്യയുടെ ആത്മകഥയാണ് പുറത്തിറങ്ങാൻ പോകുന്ന പുതിയ പുസ്‌തകം.
കാര്യവട്ടം കാമ്പസിലെ അദ്ധ്യാപികയാണ് പ്രണയം രശ്‌മിയുടെ വീട്ടിൽ അറിയിച്ചത്.തിരുവനന്തപുരം നേമം ഇടയ്‌ക്കോട് വിജയഗിരിയിൽ വിജയകുമാരൻ നായരുടെയും ഗിരിജ കുമാരിയുടെയും മകളാണ് രശ്മി. കോട്ടയം കറുകച്ചാൽ ചമ്പക്കര കൊട്ടാരത്തിൽ കെ.ആർ. സുകുമാരന്റെയും പൊന്നമ്മയുടെയും മകനാണ് അനിൽ. രശ്‌മി പി.എച്ച്.ഡി നേടിക്കഴിഞ്ഞു. അനിലിൽ വിവാഹത്തിന് പിന്നാലെ പ്രബന്ധം സമർപ്പിക്കും.
'സൗഹൃദത്തിലും പ്രണയത്തിലും എഴുത്തിലും വളർച്ചയിലും ഒപ്പം നിന്ന കാര്യവട്ടം കാമ്പസിന് നന്ദി.'
രശ്‌മി അനിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |