കണ്ണൂർ: നാലു മാസം മുൻപാണ് കക്കാട്ടെ ഒരു വീട്ടിൽ രണ്ട് ചെമ്പോത്ത് കുഞ്ഞുങ്ങളെ തളാപ്പ് സ്വദേശി മനോജ് കാമനാട്ട് രക്ഷപ്പെടുത്തിയത്. അന്നു മുതൽ അവയെ അരുമകളായി കണ്ട് പരിപാലിച്ചുവരികയായിരുന്നു പക്ഷി സ്നേഹി കൂടിയായ ഇദ്ദേഹം. ആൺകുഞ്ഞ് അടുത്തിടെ ചത്തു പോയെങ്കിലും പെൺകുഞ്ഞ് ആരോഗ്യത്തോടെ ഇന്നും മനോജിന്റെ പരിപാലനത്തിലാണ്.
രണ്ട് ചെമ്പോത്തിൻ കുഞ്ഞുങ്ങൾ മരത്തിൽ നിന്ന് വീണുകിടക്കുന്നുണ്ടെന്നറിഞ്ഞാണ് മൃഗസംരക്ഷണ ഗ്രൂപ്പായ പ്രസാദ് ഫാൻസ് അസോസിയേഷൻ അംഗം മനോജ് കക്കാട്ട് എത്തിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം പക്ഷിയെ വളർത്താൻ കഴിയില്ല. എന്നാൽ റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നിർദ്ദേശാനുസരണം അവരുടെ പരിപാലന ചുമതല ഏറ്റെടുക്കുകയായിരുന്നു മനോജ്. കോഴിമുട്ടയുടെ വെള്ളയും പക്ഷികൾക്ക് നൽകുന്ന പെറ്റ് ലൈഫുമാണ് പെൺകുഞ്ഞിന് നൽകി വരുന്നത്. തുടക്കത്തിൽ ദ്രവ രൂപത്തിൽ നൽകിയിരുന്ന ഭക്ഷണം ഇപ്പോൾ പാത്രത്തിൽ വച്ചാലും കഴിക്കും. പ്രത്യേക കൂടൊന്നും ഒരുക്കിയിട്ടില്ല. രാത്രി ടെറസിലെ മുറിയിലാണ് കഴിയുന്നത്.
ചെമ്പോത്തുകൾ
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും തെക്കുകിഴക്കൻ പ്രദേശങ്ങളിലും വ്യാപകമായി വസിക്കുന്ന പക്ഷിയാണ് ചെമ്പോത്തുകൾ. ചുവന്ന കണ്ണുകളാണ് ഇവയുടെ പ്രധാന പ്രത്യേകത. പൊന്തക്കാടുകളും ഇടതൂർന്ന മരങ്ങളുമാണ് ഇവ കൂടു കെട്ടാൻ തിരഞ്ഞെടുക്കുന്നത്. ശരാശരി മൂന്ന് മുതൽ അഞ്ച് മുട്ടകൾവരെ ഇടും. കുഞ്ഞുങ്ങൾക്ക് കറുത്ത തൊലിയും വെളുത്ത രോമമുള്ള തൂവലുകളും ഉണ്ടാകാറുണ്ട്. കണ്ണും മൂക്കും പൂർണ്ണമായും തൂവലുകൾ കൊണ്ട് മറഞ്ഞിരിക്കും. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ചെമ്പോത്തുകൾ ഒരു നല്ല ശകുനമായി കണക്കാക്കുന്നു. ഇക്കാരണത്താൽ ഇന്ത്യയിൽ ഇവയെ ഉപദ്രവിക്കപ്പെടുകയോ വേട്ടയാടപ്പെടുകയോ ചെയ്യുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |