തൃശൂർ: ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയാണെന്ന് ('ഹിന്ദി ഹമാരി രാഷ്ട്രഭാഷ ഹേ') പഠിപ്പിക്കുന്ന അദ്ധ്യാപകരോട് ജീൻ മൂക്കനെന്ന ഹിന്ദിമാഷ് പറയും. 'രാഷ്ട്രഭാഷ നഹി, രാജഭാഷാ ഹേ. (രാഷ്ട്രഭാഷയല്ല, രാജഭാഷയെന്ന് സാരം). രാഷ്ട്രഭാഷാ പദവി ആര് ചാർത്തിക്കൊടുത്താലും മാഷ് തിരുത്തും. 'ഭരണഘടനയിൽ ഹിന്ദി രാഷ്ട്രഭാഷയാണെന്ന് പറഞ്ഞിട്ടില്ല. മാത്രമല്ല, രാഷ്ട്രഭാഷ എന്നൊരു ഭാഷയുമില്ലെ'ന്ന്.
1949 സെപ്റ്റം. 14ന് ഹിന്ദിക്ക് ഭരണഭാഷാ പദവി ലഭിച്ചു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ആദ്യമുണ്ടായിരുന്ന 14 ഭാഷകളിൽ നിന്ന് പിന്നീട് പതിയെ 22 ഭാഷകളിലേക്കെത്തുകയായിരുന്നു. മൂന്ന് പതിറ്റാണ്ടായി തൃശൂർ കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറിയിൽ ഹിന്ദി അദ്ധ്യാപകനായ ജീൻ മൂക്കൻ കുട്ടികളെ പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ധ്യാപകർക്ക് ക്‌ളാസെടുക്കാറുണ്ട്. പാഠപുസ്തകം മാറുമ്പോഴും പുതിയ വാക്കുകൾ പ്രയോഗത്തിൽ വരുമ്പോഴും അദ്ധ്യാപകർക്ക് പരിശീലനം ആവശ്യമാണ്. അത് നൽകാൻ സർക്കാർ നിയോഗിച്ചവരിൽ (റിസോഴ്‌സ് പേഴ്‌സൺ) ഒരാളാണ് ജീൻ. എല്ലാം ഹൃദിസ്ഥമാക്കുന്ന രീതി മാറി കുട്ടികളെക്കൊണ്ട് കാര്യങ്ങൾ ചെയ്യിക്കുന്ന അദ്ധ്യയനരീതിയാണിപ്പോഴുള്ളത്. വർത്തമാനപത്രം തയ്യാറാക്കുക, തിരക്കഥയെഴുതുക, നാടകം തയ്യാറാക്കുക തുടങ്ങിയവ അവയിൽ ചിലതാണ്. ഹിന്ദി പഠിപ്പിക്കുമ്പോൾ നാലേക്കർ നെൽക്കൃഷി സ്വന്തമായുള്ള ജീൻ മാഷ് കൃഷിപാഠങ്ങളും നൽകും. പൂട്ടിയിരിപ്പ് കാലത്ത് കുട്ടികളുടെ വിരസതയും സമ്മർദ്ദവുമകറ്റാൻ അടുക്കളത്തോട്ടത്തിൽ കപ്പയും വെണ്ടയും മത്തനും കുമ്പളവും കൂർക്കയുമൊക്കെ കുട്ടികളെക്കൊണ്ട് കൃഷി ചെയ്യിക്കാൻ രക്ഷിതാക്കളോടും പറഞ്ഞു. മക്കളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി മറ്റ് വിദ്യാലയങ്ങളിലും ചെന്ന് ക്‌ളാസെടുത്തു. ഭാര്യ പ്രിൻസി പോൾ അദ്ധ്യാപിക. മക്കൾ: താരു മൂക്കൻ, ആൻ മൂക്കൻ.
ചില ഹിന്ദി പാഠങ്ങൾ
1949 ഹിന്ദി ഭരണഭാഷാ നിയമം
1950 ഭരണഘടനയിൽ ഹിന്ദിക്ക് അംഗീകാരം
1955 ആഭ്യന്തര വകുപ്പിൽ ഹിന്ദി വിദ്യാഭ്യാസ പരിപാടിക്ക് തുടക്കം
1967 പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കേന്ദ്രീയ ഹിന്ദി സമിതി
1975 ഭരണഭാഷാ വകുപ്പ് നിലവിൽ വന്നു.
1976 ഭരണഭാഷാ നിയമം പാസാക്കി. ഭരണഭാഷയ്ക്കായി പാർലമെന്ററി കമ്മിറ്റി
1985 സെൻട്രൽ ഹിന്ദി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് രൂപീകരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |