കൊച്ചി: നാടകങ്ങളിലും സിനിമയിലും ഒരുപോലെ തിളങ്ങിയ
നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ റിസബാവ (61) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്താൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു അന്ത്യം. ഇന്ന് രാവിലെ 8ന് മട്ടാഞ്ചേരി കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബർസ്ഥാനിൽ സംസ്കാരം നടത്തും. കൊവിഡ് സ്ഥിരീകരിച്ചതിനാൽ പൊതുദർശനം ഉണ്ടായിരിക്കില്ല. ചികിത്സാർത്ഥം ആറുമാസമായി അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു.
മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷൻ ജിയാ റസിഡൻസിയിൽ കൂതാരിപ്പറമ്പിൽ പരേതരായ കെ.ഇ. മുഹമ്മദ് ഇസ്‌മയിൽ-സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല ബീവി. മകൾ: ഫിറൂസ സഹൽ. മരുമകൻ: സഹൽ.
തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നാടകാഭിനയത്തിലൂടെയാണ് കലാരംഗത്തേക്ക് കടന്നത്. മിമിക്രിയും അവതരിപ്പിച്ചിരുന്നു. നാടകങ്ങളിലെ മികച്ച അഭിനയമാണ് സിനിമയിലേക്ക് വഴിതുറന്നത്. സി.എൽ. ജോസ് രചിച്ച 'സൂര്യാഘാതം' എന്ന നാടകത്തിൽ ജൂലി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായി.
1984ൽ 'വിഷുപ്പക്ഷി' എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. ഇത് റിലീസായില്ല. 1990ൽ റിലീസായ 'ഡോക്ടർ പശുപതി'യിൽ പാർവതിയുടെ നായകനായി. 'ഇൻ ഹരിഹർ നഗർ' എന്ന സിനിമയിലെ 'ജോൺ ഹൊനായി' എന്ന വില്ലൻ വേഷം ചെയ്തതോടെ ശ്രദ്ധേയനായി.
ആനവാൽ മോതിരം, ഇരിക്കൂ എം.ഡി. അകത്തുണ്ട്, ജോർജുകുട്ടി കെയർ ഒഫ് ജോർജുകുട്ടി, ചമ്പക്കുളം തച്ചൻ, ഏഴരപ്പൊന്നാന, എന്റെ പൊന്നു തമ്പുരാൻ, മാന്ത്രികച്ചെപ്പ്, ഫസ്റ്റ് ബെൽ, ബന്ധുക്കൾ ശത്രുക്കൾ, കാബൂളിവാല, ആയിരപ്പറ, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി, മംഗലംവീട്ടിൽ മാനസേശ്വരിഗുപ്ത, അനിയൻബാവ ചേട്ടൻബാവ, നിറം, എഴുപുന്ന തരകൻ, ക്രൈം ഫയൽ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, കവർ സ്‌റ്റോറി, നസ്രാണി, പരദേശി, പോക്കിരിരാജ, ഈ അടുത്ത കാലത്ത്, സഖറിയായുടെ ഗർഭിണികൾ, കോഹിന്നൂർ, ശുഭരാത്രി തുടങ്ങി മലയാളത്തിൽ 150 ഓളം സിനിമകളിൽ അഭിനയിച്ചു. ഇരുപതിലധികം ടി.വി. പരമ്പരകളിലും വേഷമിട്ടു. പരമ്പരകളിലും സിനിമകളിലും കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |