ആലപ്പുഴ: സ്വന്തമെന്ന് പറയാൻ ഒരു സെന്റ് ഭൂമി പോലുമില്ലാതിരുന്ന ആലപ്പുഴ നഗരസഭാ പരിധിയിലെ സർക്കാർ വെളി സ്വദേശി ആൻഡ്രൂസിനും മക്കൾക്കും ഇന്ന് പട്ടയം ലഭിക്കും. സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായാണ് പട്ടയം ലഭിക്കുക.
നഗരസഭയിലെ ശുചീകരണ തൊഴിലാളികളായ മുൻ തലമുറക്കാർ താമസിച്ചിരുന്ന ഒരു മുറിയും അടുക്കളയും മാത്രമുള്ള ചെറിയ വീട്ടിലാണ് ഇവരുടെ താമസം. കാലപ്പഴക്കത്താൽ ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് വീട്. ഭിന്നശേഷിക്കാരനായ ആൻഡ്രൂസ് ലോട്ടറി കച്ചവടം നടത്തിയാണ് ഉപജീവനം നടത്തിയിരുന്നത്. കൊവിഡ് വന്നതോടെ വരുമാനവും നിലച്ചു. ഭിന്നശേഷി പെൻഷൻ ലഭിച്ചിരുന്നെങ്കിലും നാളുകൾക്ക് മുമ്പ് കുട്ടികളുമായി സ്വദേശമായ തമിഴ്‌നാട്ടിലേക്ക് പോയിവന്നപ്പോഴേയ്ക്കും റേഷൻ കാർഡ്, പെൻഷൻ എന്നിവയിൽ നിന്ന് പേര് നീക്കം ചെയ്തു.
റേഷൻ കാർഡ് ഇല്ലാതായതോടെ സർക്കാരിന്റെ സൗജന്യ കിറ്റുകളും ലഭിച്ചില്ല. നാലാം ക്ലാസിൽ പഠിക്കുന്ന മക്കളായ ശ്രീബാല, ബാലിക എന്നിവർക്ക് സഹായം നൽകുന്നത് പ്രദേശവാസികളാണ്. പട്ടയം ലഭിക്കുന്നതോടെ സർക്കാർ അനുകൂല്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. റേഷൻ കാർഡിനായി അപേക്ഷ നൽകിയിട്ടുണ്ട്. പട്ടയം, റേഷൻ കാർഡ് എന്നിവ ലഭിക്കുന്നത്തോടെ പെൻഷനായി വീണ്ടും അപേക്ഷ നൽകാനിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |