കളമശേരി: സംഗീത ദേവതയെ ഉപാസിക്കുന്ന ദത്ത പീഠം സംഗീത ആസ്ഥാന വിദ്വാൻ പദവി ലഭിച്ച ഏലൂരിലെ പുരാതന പേഴേപ്പിള്ളി തറവാട്ടിലെ ഉദ്യോഗമണ്ഡൽ വിജയകുമാറിന്റെ സംഗീതാദ്ധ്യാപക ജീവിതത്തിന്റെ സുവർണ ജൂബിലി വർഷമാണിത്. നാലാം വയസിൽ കുമ്പളം സ്റ്റീഫൻ ഭാഗവതർക്ക് ദക്ഷിണ വച്ചു തുടങ്ങിയതാണ്. സംഗീത അർച്ചന ആരംഭിച്ചിട്ട് 63 വർഷവും. മാവേലിക്കര പ്രഭാവർമ്മ ,പാറശാല പൊന്നമ്മാൾ, ആര്യനാട് സദാശിവൻ , മാലിനി ഹരിഹരൻ, ഇവരെല്ലാം ഗുരുക്കന്മാരാണ്. ദീർഘകാലം സംഗീതം പഠിച്ചതും പ്രധാന ഗുരുവും പ്രശസ്തനായ ഹരിപ്പാട് കെ.പി.എൻ.പിള്ളയാണ്. ആർ.എൽ.വിയിൽ നിന്നാണ് ഗാന ഭൂഷണം പാസായത്.
പ്രശസ്ത ചലച്ചിത്ര സംവിധായകൻ നാദിർഷാ , മിൻമിനി, സംഗീത, ദുർഗ്ഗ വിശ്വനാഥ് തുടങ്ങിയവർ വിജയകുമാറിന്റെ ശിഷ്യസമ്പത്തിൽ പെടുന്നവരാണ്. സൂര്യ ടിവിയുടെ റിയാലിറ്റി ഷോയിൽ വോയ്സ് ഒഫ് കേരളയിൽ രണ്ടാം സ്ഥാനം നേടിയ മകൻ ജിഷ്ണു വിജയ് അച്ഛനിൽനിന്ന് തന്നെയാണ് സംഗീതം പഠിച്ചത്. നാലു വർഷം തുടർച്ചയായി സംസ്ഥാന യുവജനോത്സവത്തിൽ ലളിത ഗാന മത്സരത്തിൽ ജിഷ്ണു സമ്മാനം നേടിയതും അച്ഛൻ ചിട്ടപ്പെടുത്തിയ ഗാനത്തിൽ നിന്നായിരുന്നു. ഉടനെ റിലീസാകുന്ന ആലീസ് ഇൻ പാഞ്ചാലിയിലെ പാട്ടിന് ഈണം നൽകിയത് ജിഷ്ണുവാണ്.
25 വർഷമായി നടന്നു വരുന്ന ശിവരാത്രി സംഗീതോത്സവം, പാട്ടുപുരയ്ക്കൽ നവരാത്രി സംഗീതോത്സവം എന്നിവയുടെ മുഖ്യ സംഘാടകനാണ്. പൂർണ പിന്തുണയുമായി മുൻ അദ്ധ്യാപികയും ഭാര്യയുമായ ജയന്തി വിജയകുമാറും മകൾ ആര്യയും കൂടെയുണ്ട്.
മറക്കാനാവാത്ത സംഭവം
ഐ.ആർ.ഇ ഹോമിഭാഭാ ഹാളിൽ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ കച്ചേരി കേൾക്കാൻ എത്തിയ വിജയകുമാറിനെ സംഘാടകൻ അകത്തു കയറ്റിയില്ല. സംഗീത വിദ്യാർത്ഥിയാണെന്നും ആഗ്രഹിച്ചു വന്നതാണെന്നുമൊക്കെ പറഞ്ഞിട്ടും കനിഞ്ഞില്ല. തൊട്ടടുത്ത മാസം കച്ചേരിക്ക് തംബുരു ശ്രുതി മീട്ടാൻ ഒരാളെ വേണം. അന്വേഷിച്ച് എത്തിയത് വിജയകുമാറിന്റെ വീട്ടിൽ. തന്നെ പുറത്താക്കിയ ഉന്നതനോടൊപ്പം ഏറെ ബഹുമാനിക്കുന്ന സംഗീതജ്ഞൻ പാലാ സി.കെ.രാമചന്ദ്രൻ സാറിനെ കണ്ടപ്പോൾ മറുത്തൊന്നും പറയാതെ കൂടെ ചെന്ന് തംബുരു വായിച്ചു. പിന്നീടങ്ങോട്ട് ലാൽഗുഡി ജയരാമൻ, മഹാരാജപുരം സന്താനം, എം.എൽ.വസന്തകുമാരി, കെ.എസ്.ഗോപാലകൃഷ്ണൻ, എം.എസ്.ഗോപാലകൃഷ്ണൻ , എം.ചന്ദ്രശേഖരൻ തുടങ്ങിയ മഹാവിദ്വാൻമാർക്കൊപ്പം വേദിയിലിരിക്കാൻ അവസരംകിട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |