ന്യൂഡൽഹി: എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിൽ നിന്നുള്ള നോട്ടീസിനെ 'പ്രണയലേഖന'മെന്ന് പരിഹസിച്ച് ആം ആദ്മി പാർട്ടി. മോദിയുടെ പ്രിയപ്പെട്ട ഏജൻസിയിൽനിന്ന് ഒരു പ്രണയലേഖനം ലഭിച്ചു എന്നാണ് ആം ആദ്മി പാർട്ടി വക്താവ് രാഘവ് ഛദ്ദ ഇ.ഡി നോട്ടീസിനെപ്പറ്റി പറഞ്ഞത്. പാർട്ടി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്തയ്ക്കാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയത്. ആം ആദ്മി പാർട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചു എന്നാണ് ഇ.ഡിയുടെ ആരോപണം.
'ഡൽഹിയിൽ അവർ ഞങ്ങളെ ഐ.ടി വകുപ്പ്, സി.ബി.ഐ, പൊലീസ് എന്നിവ ഉപയോഗിച്ച് തോൽപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ഞങ്ങൾ 62 സീറ്റുകൾ നേടി. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ഞങ്ങൾ വളർന്നുകൊണ്ടിരിക്കുമ്പോൾ ഞങ്ങൾക്ക് ഒരു ഇ.ഡി നോട്ടീസ് ലഭിക്കുന്നു. ഇന്ത്യയിലെ ജനങ്ങൾക്ക് സത്യസന്ധമായ രാഷ്ട്രീയം വേണം. ഈ തന്ത്രങ്ങൾകൊണ്ട് ബി.ജെ.പി ഒരിക്കലും വിജയിക്കില്ല. അവർ ഞങ്ങളെ ശക്തരാക്കും' -കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.
മുൻ എ.എ.പി നേതാവും ഇപ്പോൾ കോൺഗ്രസിൽ ഉള്ളയാളുമായ സുഖ്പാൽ സിങ് ഖൈര ഉൾപ്പെടെയുള്ള ആളുകളെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യംചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഷം പാർട്ടിയെ 'സ്വഭാവഹത്യ' ചെയ്യാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് ആപ് വക്താവ് രാഘവ് ഛദ്ദ പറഞ്ഞു.'എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് ബി.ജെ.പി ആസ്ഥാനത്തിന് തൊട്ടടുത്ത് ഒരു ഓഫീസ് നൽകണം. അവർ ബി.ജെ.പിയുടെ മുന്നണി സംഘടനയാണ്'-ഛദ്ദ പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |