ന്യൂഡൽഹി : പെഗസസ് ഫോൺ ചോർത്തൽ വിഷയത്തിൽ മണിക്കൂറുകൾ നീണ്ട ചൂടേറിയ വാദത്തിനാണ് ഇന്നലെ സുപ്രീംകോടതിയിലെ വെർച്വൽ കോടതി മുറി സാക്ഷിയായത്. ഒന്നാം നമ്പർ കോടതിയിൽ 25ാമത്തെ കേസായാണ് പരിഗണിച്ചത്.ചീഫ് ജസ്റ്റിസ് എൻ.വി.രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്നത്.
കേന്ദ്രവും കോടതിയും തമ്മിൽ
സോളിസിറ്റർ ജനറൽ തുഷാർ മേത്ത: ഞാൻ നേരത്തെ നൽകിയ സത്യവാങ്മൂലത്തിൽ ഫോൺചോർത്തൽ നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയതാണ്.എന്നാൽ ഹർജിക്കാർ ആവശ്യപ്പെടുന്നത് അന്വേഷണമാണ്. കേന്ദ്ര സമിതി രൂപീകരിച്ച് അന്വേഷിക്കാൻ തയാറാണ്. ദേശസുരക്ഷയെ കരുതി, പെഗസസ് ഉപയോഗിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാനാകില്ല.ഉപയോഗിക്കുന്നില്ലെന്ന് വ്യക്തമാക്കിയാൽ ഭീകര സംഘടനകൾ ആ നിലയ്ക്കുള്ള തയാറെടുപ്പുകൾ നടത്തും. ഉണ്ടെന്ന് വ്യക്തമാക്കിയാൽ ഭീകര സംഘടനകൾ പ്രത്യേക മുൻകരുതലുകളെടുക്കും .
ചീഫ് ജസ്റ്റിസ് എൻ.വി.രമണ :കഴിഞ്ഞ തവണ നിങ്ങൾ സത്യവാങ്മൂലം സമർപ്പിക്കാമെന്നല്ലേ പറഞ്ഞത്? അനധികൃതമായി നിങ്ങൾ ഫോൺചോർത്തിയോ?
ജസ്റ്റിസ് സൂര്യകാന്ത്: സാധാരണക്കാരന്റെ വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറ്റം നടത്തിയോയെന്നാണ് അറിയേണ്ടത്.നിങ്ങൾ സമിതി രൂപീകരിക്കുമോ ഇല്ലയോയെന്നതും ഇവിടെ വിഷയമല്ല. നിലപാട് വ്യക്തമാക്കാൻ സത്യവാങ്മൂലം സമർപ്പിക്കുമോ ഇല്ലയോ എന്നതാണ് ചോദ്യം. പരാതിയുമായി മാദ്ധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും ഞങ്ങളെ സമീപിച്ചിരിക്കുകയാണ്. അവർക്ക് മറുപടി നൽകിയേ മതിയാകു.
സോളിസിറ്റർ ജനറൽ: ഫോൺചോർത്തിയെന്ന് വ്യക്തികൾ പരാതിപ്പെട്ടാൽ അത് കേന്ദ്രം സമിതി അന്വേഷിക്കാൻ തയാറാണ്.
ചീഫ് ജസ്റ്റിസ് എൻ.വി.രമണ :നിങ്ങൾ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും ആവർത്തിക്കുകയാണ്.ഞങ്ങൾക്ക് വേണ്ടത് സത്യവാങ്മൂലമാണ്.ഇടക്കാല ഉത്തരവ് 2 - 3 ദിവസത്തിനുള്ളിൽ പുറപ്പെടുവിക്കും. അഭിപ്രായത്തിൽ പുനർചിന്തനമുണ്ടായാൽ കേന്ദ്രത്തിന് കോടതിയെ അറിയിക്കാം.
(ഹർജിക്കാർക്കു വേണ്ടി മറ്റ് അഭിഭാഷകർ വാദം നടത്തി.)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |