തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ വായ്പാ തട്ടിപ്പിൽ അറസ്റ്റിലായ ഭരണസമിതി അംഗങ്ങളിൽ നിന്ന് നഷ്ടം ഈടാക്കിയേക്കും. ഭരണസമിതി അറിയാതെ വായ്പകൾ അനുവദിക്കരുതെന്ന ചട്ടമുള്ളതിനാൽ ബാങ്കിന് വരുന്ന നഷ്ടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും നിയമപ്രകാരം ഇവർക്ക് ഒഴിയാനാവില്ല.
ഇവരുടെ കെടുകാര്യസ്ഥത കൊണ്ടോ നിരുത്തരവാദിത്വം കൊണ്ടോ ഉണ്ടാകുന്ന നഷ്ടം അവരിൽ നിന്നും ഈടാക്കാനും വകുപ്പുണ്ട്. കരുവന്നൂരിൽ ഭരണസമിതി അംഗങ്ങളുടെ വീഴ്ച ഉറപ്പായ സാഹചര്യത്തിൽ ഇവരുടെ പേരിലുള്ള സ്വത്ത് മരവിപ്പിക്കാനും സാദ്ധ്യതയുള്ളതായി സൂചനയുണ്ട്. ഭരണസമിതി അറിയാതെ ജീവനക്കാർ നടത്തിയ തട്ടിപ്പാണെന്ന് വ്യാഖ്യാനിച്ച് ഉത്തരവാദിത്വം ജീവനക്കാരിൽ കെട്ടിവച്ച് രക്ഷപ്പെടാൻ നടത്തിയ ശ്രമം വിഫലമായിരുന്നു. ഭരണസമിതി അംഗങ്ങൾക്ക് എതിരെ കേസെടുക്കാൻ വൈകിയതും വിമർശനത്തിന് ഇടയാക്കി. സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് തട്ടിപ്പ് സംബന്ധിച്ച് നൽകിയ ആഡിറ്റ് റിപ്പോർട്ടിന്മേൽ ഭരണസമിതി ഒരു നടപടിയുമെടുത്തിരുന്നില്ല. ആഡിറ്റർമാർ നിർദ്ദേശിച്ച പരിഹാരനടപടി പാലിച്ചുമില്ല. ഇതെല്ലാം കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് ഭരണസമിതി അംഗങ്ങളെ പ്രതി ചേർത്തത്. തുടർന്നാണ് പാർട്ടിയിൽ സ്വാധീനം ചെലുത്തി രക്ഷപ്പെടാൻ കൊണ്ടുപിടിച്ച ശ്രമം നടത്തിയത്. ബ്രാഞ്ച് കമ്മിറ്റികളിൽ പ്രമേയം പാസാക്കി സമ്മർദ്ദമുണ്ടാക്കുക എന്ന തന്ത്രത്തിന് പക്ഷേ പിന്തുണ ലഭിക്കാതെ പോയി. കോടികളുടെ തട്ടിപ്പ് നടത്തുകയും സഹകരണ മേഖലയ്ക്ക് തന്നെ ക്ഷീണമുണ്ടാക്കുകയും ചെയ്ത സംഭവത്തിൽ പാർട്ടി ഇവരെ സംരക്ഷിക്കില്ലെന്ന് ഉറപ്പായിരുന്നു. തട്ടിപ്പ് നടത്തിയവരെ സംരക്ഷിക്കില്ലെന്നാണ് സർക്കാറിന്റെയും നിലപാട്.
പ്രധാനം എട്ട് വീഴ്ചകൾ
പരിധി മറികടന്ന് 50 ലക്ഷത്തിന് മുകളിലുള്ള ധാരാളം വായ്പകൾ നൽകി
സ്ഥിര നിക്ഷേപങ്ങളിന്മേൽ നിക്ഷേപകർ അറിയാതെ വായ്പയെടുത്തു
മാനദണ്ഡം ലംഘിച്ച് അംഗങ്ങളെ ചേർത്തു
മതിയായ രേഖകളില്ലാതെയും വായ്പ അനുവദിച്ചു
കുടിശിക പിരിക്കാൻ ഒരു ശ്രമവും നടത്തിയില്ല
ഒരു വസ്തുവിന്മേൽ ഒന്നിലധികം വായ്പ നൽകി
സീനിയർ സിറ്റിസൺസിനുള്ള അധികപലിശ സ്ഥാപനങ്ങൾക്ക് നൽകി
ഇടപാടുകാരെ കുറിച്ച് വിവരം സൂക്ഷിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |