തൃശൂർ: ഷെഡ് പണിയാൻ അനുമതിക്കായി ഗ്രാമപഞ്ചായത്തിനെ സമീപിച്ചയാളെ ഉദ്യോഗസ്ഥർ മന: പൂർവം ബുദ്ധിമുട്ടിച്ചെന്ന പരാതി പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടിയെടുത്ത് കമ്മിഷനെ അറിയിക്കണമെന്നും അംഗം വി.കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. കോലഴി പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എൻജിനീയർ, ഓവർസീയർ എന്നിവർക്കെതിരെ അന്വേഷണം നടത്താനാണ് ഉത്തരവ്. തൃശൂർ കുട്ടനെല്ലൂർ സ്വദേശി എ.പി നവീൻകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
കോലഴി പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് വാങ്ങിയിട്ടുണ്ട്. ഭൂവികസന പെർമിറ്റ് ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് അനുമതി താമസിപ്പിച്ചത്. ഒടുവിൽ പരാതിക്കാരൻ പഞ്ചായത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഭൂവികസനം നടത്താൻ ഉദ്ദേശമില്ലാത്ത പരാതിക്കാരനിൽ നിന്ന് ഭൂവികസന പെർമിറ്റ് ആവശ്യപ്പെടരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പഞ്ചായത്ത് സെക്രട്ടറി കമ്മിഷനിൽ സമർപ്പിച്ച റിപ്പോർട്ട് നിരുത്തരവാദപരമാണെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. മന: പൂർവമായ വീഴ്ച പഞ്ചായത്തിന്റെയും സാങ്കേതിക വിഭാഗത്തിന്റെയും ഭാഗത്ത് നിന്നും സംഭവിച്ചിട്ടുണ്ടെന്ന് ഉത്തരവിൽ നിരീക്ഷിച്ചു. തൃശൂർ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർക്കാണ് ഉത്തരവ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |