തൃശൂർ: ജില്ലയിൽ കൊവിഡ് വ്യാപനം ഉയർന്ന നിരക്കിലായതോടെ എണ്ണം കുറയ്ക്കാൻ ടെസ്റ്റുകൾ കുറച്ചുള്ള സൂത്രവിദ്യ. ആന്റിജൻ പരിശോധന കുറയ്ക്കാൻ സംസ്ഥാന തലത്തിൽ നിന്ന് തന്നെ നിർദ്ദേശം വന്നതോടെ ജില്ലയിലെ പ്രതിദിന കൊവിഡ് പരിശോധന ഗണ്യമായി കുറഞ്ഞു. നേരത്തെ ദിവസവും 20,000 ത്തോളം പേരെ വരെ ടെസ്റ്റ് നടത്തിയിരുന്നെങ്കിൽ കഴിഞ്ഞ നാലു ദിവസമായി പതിനായിരം ടെസ്റ്റുകൾ മാത്രമാണ് നടത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി അത് ഒമ്പതിനായിരത്തിൽ താഴെയെത്തി.
സർക്കാർ ആശുപത്രികൾക്ക് പുറമേ സ്വകാര്യ ആശുപത്രികളിലും ആന്റിജൻ ടെസ്റ്റ് നടത്തരുതെന്ന നിർദ്ദേശം സംസ്ഥാന ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ടെങ്കിലും നിലവിൽ ആന്റിജൻ പരിശോധന നടത്തുന്നവരിൽ പകുതിയിലേറെ സ്വകാര്യ ആശുപത്രികളിലാണ്. ശരാശരി 3000 ത്തോളം വീതം ആന്റിജൻ ടെസ്റ്റുകളാണ് ദിനം പ്രതി കഴിഞ്ഞ നാലു ദിവസമായി നടത്തുന്നത്. ഇതിൽ രണ്ടായിരത്തിലധികവും സ്വകാര്യ ആശുപത്രികളിൽ തന്നെയാണ്. ഇതോടെ ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ആഴ്ച്ചയിലേക്കാൾ ആയിരത്തോളം പേരുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. സെപ്തംബർ മാസത്തെ പത്ത് ദിവസത്തിനുള്ളിൽ ഒരു ദിവസം ഒഴികെ എല്ലാ ദിവസവും 3500നും 4500 നും ഇടയിലായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം. ഇന്നലെ 1936 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനുള്ളിലെ ഏറ്റവും താഴ്ന്ന പ്രതിദിന കണക്കായി മാറി.
കഴിഞ്ഞ അഞ്ച് ദിവസത്തെ പരിശോധനയും രോഗികളുടെ എണ്ണവും
സെപ്തംബർ 10- 14878 - 3226
സെപ്തംബർ 11- 12637 - 2812
സെപ്തംബർ 12- 10432 - 2451
സെപ്തംബർ 13- 9927 - 2158
സെപ്തംബർ 14- 9088 - 1936
14 ദിവസത്തെ കൊവിഡ് കണക്ക് - 44,348
മരണം - 242
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |