തിരുവനന്തപുരം: എതിർപാളയത്തിലെ പൊട്ടിത്തെറി തങ്ങൾക്ക് ഏറ്റവും അനുകൂലമാക്കുന്ന ശൈലിയാണ് ഇന്ന് സിപിഎം സ്വീകരിച്ചിരിക്കുന്നത്. കോൺഗ്രസിൽ പൊട്ടിത്തെറി സൃഷ്‌ടിച്ച് പുറത്തേക്ക് വന്ന പി പ്രശാന്തിനെയും, കെപി അനിൽ കുമാറിനെയും ചുവപ്പണിയിപ്പിച്ചതും ആ തന്ത്രത്തിന്റെ ആദ്യ ഭാഗമാണ്. പാർട്ടി റിപ്പോർട്ടിലെ പ്രധാന പരാമർശം കൂടി ചേർത്തുവായിച്ചാലെ ഇപ്പോൾ പറഞ്ഞ ഈ തന്ത്രത്തിന്റെ മറുഭാഗം പൂർണമാവുകയുള്ളൂ.
‘യു.ഡി.എഫിനും ബി.ജെ.പി.ക്കും പിന്നിൽ അണിനിരന്നവരെ നമ്മളിലേക്ക് അടുപ്പിക്കാനും നമ്മുടെ ബഹുജനസ്വാധീനം വർദ്ധിപ്പിക്കാനും ശ്രമിക്കണം. ഇതിന് തടസമാകുന്ന സമീപനം ചിലയിടങ്ങളിലുള്ളത് തിരുത്തനാകണം’ -ഇതാണ് പാർട്ടിറിപ്പോർട്ടിലെ പരാമർശം. നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടാകുമെന്നും, ആരൊക്കെയാണ് അസ്വസ്ഥരായി പുറത്തേക്ക് ചാടുക എന്നും സിപിഎമ്മിൽ ഏകദേശ ധാരണയുണ്ടായിരുന്നു. തുടർന്ന് പ്രശാന്തിനെ ആനാവൂർ നാഗപ്പന്റെ നേതൃത്വത്തിലും, അനിൽ കുമാറിനെ ഇളമരം കരീം, പി മോഹനൻ എന്നിവരുടെ പിന്തുണയിലുമാണ് പാർട്ടിയിലേക്കെത്തിച്ചത്. എല്ലാത്തിനും ചുക്കാൻ പിടിച്ചത് സാക്ഷാൽ കോടിയേരി ബാലകൃഷ്‌ണനും.
കോടിയേരിയുടെ ഉറപ്പുകിട്ടിയതിനുശേഷമാണ് അനിൽകുമാർ പത്രസമ്മേളനം നിശ്ചയിച്ചത്. കെ.സുധാകരനെ ആക്രമിച്ചു തുടങ്ങുക എന്നതായിരുന്നു അനിൽ കുമാറിന് സിപിഎം നൽകിയ നിർദേശം. അദ്ദേഹത്തിന്റെ പത്രസമ്മേളനത്തിൽ മുഴങ്ങി നിന്നതും മറ്റൊന്നുമായിരുന്നില്ല.
വാരിക്കോരി വാഗ്‌ദ്ധാനം നൽകിയും ഓഫർ കാണിച്ച് ആകർഷിച്ചും പാർട്ടിയിലേക്ക് ആളെക്കൂട്ടുന്ന രീതി സി.പി.എമ്മിനില്ല. ആദ്യം നിലവിൽ തുടരുന്ന പാർട്ടിയെ തള്ളണം, രണ്ടാമത് നിലപാട് പ്രഖ്യാപിക്കണം, ഉപാധികളില്ലാതെ സി.പി.എമ്മിന്റെ രാഷ്ട്രീയം സ്വീകരിക്കുന്നുവെന്ന് സ്ഥാപിക്കണം. ഈ മൂന്നുകാര്യങ്ങളിലേക്ക് മറുപാളയത്തിലെ നേതാക്കളെ എത്തിക്കുകയെന്നത് അതികണിശതയുള്ള ആസൂത്രണത്തിലൂടെമാത്രം നടക്കുന്ന കാര്യമാണ്. അതിരഹസ്യവുമാകണം. അത് പ്രാദേശകതലത്തിൽത്തന്നെ നടപ്പാക്കാൻ സി.പി.എമ്മിന് കഴിഞ്ഞുവെന്നതാണ് അനിൽകുമാറിന്റെയും പ്രശാന്തിന്റെയും വരവിലൂടെ വ്യക്തമാകുന്നത്.
ഇനി ആരാകും അടുത്ത നേതാവ് എന്ന ചോദ്യം പ്രസക്തമാകവേ, ഉത്തരവും ലളിതമാണ്. പാർട്ടി പുനസംഘടനയിൽ അതൃപ്‌തനായി കോൺഗ്രസ് വിട്ട പാലക്കാട്ടെ എ.വി ഗോപിനാഥ് അധികം വൈകാതെ തന്നെ സിപിഎമ്മിലേക്ക് എത്തുമെന്നാണ് സൂചന. അതിനായുള്ള കരുനീക്കങ്ങൾ ഒരു പ്രമുഖ നേതാവിന്റെ നേതൃത്വത്തിൽ തുടങ്ങിക്കഴിഞ്ഞു. ആദ്യം കോൺഗ്രസ്, പിന്നെ ബിജെപി എന്ന ടാഗ് ലൈനാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |