തിരുവനന്തപുരം: ആര് കോൺഗ്രസ് വിട്ടുപോയാലും പാർട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ കരുണാകരൻ വിട്ടു പോയപ്പോള്‍ പോലും പാർട്ടി തളർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരവസരത്തിൽ കരുണാകരൻ കോൺഗ്രസ് വിട്ട് പോയി. കരുണാകരൻ ഇല്ലാതെ തന്നെ കേരളത്തിലെ കോൺഗ്രസിനെ കൈപിടിച്ച് ഉയർത്താൻ നമുക്ക് കഴിഞ്ഞു. കരുണാകരനെ പോലെ വലിയവർ അല്ലല്ലോ ആരും. നാളെ ഞാൻ പോയാലും കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല. വിശദീകരണം ചോദിച്ചപ്പോള്‍ അനിൽകുമാര്‍ നൽകിയത് ധിക്കാരപരമായ മറുപടിയായിരുന്നു. അർഹിക്കുന്നതിനേക്കാൾ കൂടുതൽ അംഗീകാരം കിട്ടിയവരാണ് എകെജി സെന്ററിലേക്ക് പോയത്. അർഹിക്കാത്തവർക്ക് ഇനിയെങ്കിലും അംഗീകാരം കൊടുക്കരുത്. ഇതൊരു പാഠമാണ്- സതീശൻ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് നിയമന വിവാദത്തെത്തുടർന്ന് പ്രമുഖ നേതാക്കൾ ഉൾപ്പടെ നിരവധി പേരാണ് അടുത്തിടെ കോൺഗ്രസ് വിട്ടത്.കെ.പി.സി.സി സെക്രട്ടറിയും നെടുമങ്ങാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായിരുന്ന പി.എസ്. പ്രശാന്തിന് പിന്നാലെ അടുത്തകാലം വരെയും കെ.പി.സി.സിയുടെ സംഘടനാ ജനറൽസെക്രട്ടറിയായിരുന്ന കെ.പി. അനിൽകുമാറും ഇന്നലെ സി പി എമ്മിലെത്തിയിരുന്നു. ഡി.സി.സി അദ്ധ്യക്ഷന്മാരുടെ നിയമനത്തെ ചൊല്ലിയുയർന്ന കലാപം ഒരുവിധം അടങ്ങിയതിൽ നേതൃത്വം ആശ്വാസം കൊള്ളുമ്പോഴാണ് അനിൽകുമാറിന്റെ അപ്രതീക്ഷിത രാജി. കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചശേഷമാണ് അദ്ദേഹം പാർട്ടിയിൽ നിന്ന് രാജിവച്ചത്. പുറമേ കാണിക്കുന്നില്ലെങ്കിലും ഇതിന്റെ അങ്കലാപ്പ് കോൺഗ്രസ് നേതൃത്വത്തിനുണ്ട്. പാർട്ടിയെ അടിമുടി മാറ്റാനുളള ശ്രമങ്ങൾക്ക് ഇത് തിരിച്ചടിയാകുമോ എന്നാണ് നേതൃത്വത്തിന്റെ പ്രധാന പേടി. പുതിയ സാഹചര്യത്തിൽ, സമ്മർദ്ദതന്ത്രം കടുപ്പിക്കാനാൻ ഗ്രൂപ്പുകൾ ശ്രമമാരംഭിച്ചിട്ടുണ്ട്. ഇതും നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |