ഇസ്ലമാബാദ്: അഫ്ഗാനിസ്ഥാന്റെ വനിതാ ഫുട്ബാൾ താരങ്ങൾക്ക് ആശ്രയമായി പാകിസ്ഥാൻ. താലിബാൻ ഭരണകൂടത്തെ പേടിച്ച് അഫ്‌ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്ത ദേശീയ വനിതാ ടീമംഗങ്ങളും കുടുംബങ്ങളുമാണ് പാകിസ്ഥാനിലെത്തിയത്. പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി ഫവദ് ചൗധരിയാണ് ട്വിറ്ററിലൂടെ ഇതറിയിച്ചത്. എന്നാൽ വനിതാ താരങ്ങളിൽ എത്ര പേർ പാകിസ്ഥാനിലെത്തിയെന്ന് മന്ത്രി വ്യക്തമാക്കിയില്ല. നിയമപരമായ യാത്രാരേഖകൾ കൈവശമുള്ള വനിതാതാരങ്ങളാണ് രാജ്യത്തെത്തിയതെന്ന് പാകിസ്ഥാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിയായ ടോർഖാമിലൂടെയാണ് ഇവർ രാജ്യത്തിനുള്ളിൽ പ്രവേശിച്ചതെന്നും അടിയന്തര ഘട്ടത്തിൽ നൽകുന്ന മാനുഷിക വിസ ലഭിച്ചതിനു ശേഷമാണ് ഫുട്ബാൾ താരങ്ങൾ പാകിസ്ഥാനിലേക്കെത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. പാകിസ്ഥാൻ സർക്കാർ ഔദ്യോഗികമായി ഇതിനെകുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.
We welcome Afghanistan Women football team they arrived at Torkham Border from Afghanistan,The players were in possession of valid Afg Passport, pak visa, They were received by Nouman Nadeem of PFF
— Ch Fawad Hussain (@fawadchaudhry) September 14, 2021
അഫ്‌ഗാനിസ്ഥാനിൽ അധികാരത്തിലെത്തിയ താലിബാൻ സ്ത്രീകൾ കായികവിനോദങ്ങളിൽ ഏർപ്പെടുന്നതിനെ അനുകൂലിക്കുന്നില്ല. ഇതിനാലാണ് അഫ്‌ഗാനിസ്ഥാൻ വനിതാ താരങ്ങൾ പാകിസ്ഥാനിലേക്ക് കടക്കാൻ തീരുമാനിക്കുന്നത്. സ്ത്രീകൾ കായികവിനോദങ്ങളിൽ ഏർപ്പെടുന്നതിനെ കുറിച്ച് താലിബാൻ ഇതു വരെ പരസ്യ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ലെങ്കിലും ഇസ്ലാം നിയമമനുസരിച്ച് സ്ത്രീകൾ കായികവിനോദങ്ങളിൽ ഏർപ്പെടുന്നത് തെറ്റാണെന്ന് ഒരു താലിബാൻ വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |