പത്തനംതിട്ട: ശബരിമല തീർത്ഥാടനം അടുക്കാറായിട്ടും മൂന്ന് വർഷം മുൻപ് പ്രളയം തകർത്ത പമ്പയിൽ പുനർനിർമ്മാണം ബാക്കി. പമ്പയുടെ തീരം ഇടിയുന്നത് തടയാനുള്ള കരിങ്കൽകെട്ട് പൂർത്തിയായില്ല. പ്രളയത്തിൽ മണ്ണടിഞ്ഞ ഹിൽടോപ്പിന് താഴെ വീണ്ടും മണ്ണ്നിറയ്ക്കാൻ വനംവകുപ്പ് അനുവദിക്കാത്തതാണ് തടസം. 300 ലോഡ് മണ്ണ് വേണമെന്നാണ് ജലസേചനവകുപ്പ് കണക്കാക്കിയത്. പ്രളയത്തിൽ നദിയിൽ അടിഞ്ഞ മണൽ ചക്കുപാലത്തേക്ക് മാറ്റിയിട്ടിട്ടുണ്ട്. ഈ മണ്ണ് തിരിച്ചെടുക്കാൻ വനംവകുപ്പ് അനുമതി നൽകിയിട്ടില്ല. ചീഫ് കൺസർവേറ്റർക്ക് ജലസേചന വകുപ്പ് നൽകിയ കത്തിന് മറുപടി ലഭിച്ചിട്ടില്ല. മരങ്ങൾക്കിടയിലെ മണ്ണ് നീക്കാൻ വനംവകുപ്പ് അനുവദിക്കില്ലെന്നാണ് അറിയുന്നത്.
മണ്ണിടിച്ചിൽ തടയാൻ ഹിൽടോപ്പിന് താഴേക്ക് ചരിച്ച് അടുക്കിയ പാറകൾ ശക്തമായ മഴയിൽ ഇളകിമാറി. കല്ലടുക്കാത്ത ഭാഗങ്ങളിലൂടെ മലവെള്ളവും മണ്ണും പമ്പയിലേക്ക് പതിക്കുന്നു. കൊച്ചുപാലത്തിലേക്ക് ഇറങ്ങുന്ന പടിക്കെട്ടുകളുടെ ഇടതുവശത്ത് അടിത്തറയിലെ പാറകൾ ഇളകി വിടവുകൾ രൂപപ്പെട്ടു. പൊലീസ് സ്റ്റേഷൻ ഭാഗത്തുനിന്ന് കൊച്ചുപാലത്തിലേക്ക് ഇറങ്ങുന്നതിന്റെ വലതുവശത്ത് മരംവീണ് പൊളിഞ്ഞ കരിങ്കല്ലുകൾ കൽക്കെട്ടിന് ബലക്ഷയമുണ്ടാക്കിയിട്ടുണ്ട്. ആറാട്ടുകടവ് ഭാഗത്ത് നടപ്പാലത്തിന് കൈവരി നിർമ്മിച്ചിട്ടില്ല.
കെട്ടിടത്തിൽ ആൽമരം
പമ്പയിലെ മരാമത്ത് കെട്ടിടത്തിന്റെ നവീകരണം വൈകുന്നു. കെട്ടിടത്തിന്റെ പിൻഭിത്തിയിൽ ആലുകൾ കിളിർത്തു. ഉദ്യോഗസ്ഥരടക്കം ചോർന്നൊലിക്കുന്ന ഇടുങ്ങിയ മുറികളിലാണ് തങ്ങുന്നത്.ടോയ്ലെറ്റുകൾ പൊളിഞ്ഞു. അറ്റകുറ്റപ്പണിക്ക് ടെൻഡർ വിളിച്ചെന്നാണ് മരാമത്ത് വിഭാഗം പറയുന്നത്.
തീർത്ഥാടനം എങ്ങനെയെന്ന് തീരുമാനിച്ചില്ല
കൊവിഡ് പ്രതിസന്ധിക്കിടെ ശബരിമല തീർത്ഥാടനം എങ്ങനെ നടത്തണമെന്നതിൽ അനിശ്ചിതത്വം. വാക്സിനേഷൻ പുരോഗമിക്കുകയും ഇളവുകൾ അനുവദിക്കുകയും ചെയ്ത സാഹചര്യത്തിൽ കൂടുതൽ ഭക്തരെ അനുവദിക്കണമെന്ന നിലപാടിലാണ് ദേവസ്വം ബോർഡ്. സർക്കാരാണ് തീരുമാനിക്കേണ്ടത്. തീർത്ഥാടനത്തിന് രണ്ട് മാസം കൂടിയുണ്ട്. അതിനകം കൊവിഡ് പൂർണമായും നിയന്ത്രണവിധേയമാവില്ലെങ്കിലും തീർത്ഥാടകരുടെ എണ്ണം കൂട്ടണമെന്നാണ് ആവശ്യം. സാമ്പത്തിക പ്രതിസന്ധിയിലായ ബോർഡിന് പിടിച്ചു നിൽക്കാൻ ഭക്തരുടെ എണ്ണവും വരുമാനവും കൂട്ടണം.
കന്നിമാസ പൂജയ്ക്ക് 15000 ഭക്തരെ അനുവദിച്ചിട്ടുണ്ട്. വാക്സിനേഷൻ സർട്ടിഫിക്കറ്റോ 24 മണിക്കൂറിനുള്ളിലെ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഉള്ളവർക്ക് വെർച്വൽ ക്യൂവിൽ പ്രവേശനം അനുവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |