പത്തനംതിട്ട : ആറൻമുളയിൽ വീണാജോർജിനെ തോൽപ്പിക്കാൻ ഒരു വിഭാഗം ശ്രമിച്ചെന്ന റിപ്പോർട്ട് ചോർന്നതിനെപ്പറ്റി സി.പി.എമ്മിൽ വിവാദം. ജില്ലാ സെക്രട്ടറിയേറ്റംഗം എ.പത്മകുമാറിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ടാണ് സി.പി.എം ബ്രാഞ്ച് സമ്മേളനം തുടങ്ങുന്നതിന് മുൻപ് പരസ്യമായത്. പാർട്ടി കമ്മിറ്റികളിൽ ചർച്ച ചെയ്യേണ്ട രേഖയുടെ പകർപ്പുകൾ പുറത്തായത് എങ്ങനെയെന്ന് ചൂടേറിയ ചർച്ചയായി.
മണ്ഡലത്തിൽ 267 പാർട്ടി അംഗങ്ങൾ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇവർ എന്തെങ്കിലും ആവശ്യങ്ങളുമായി പാർട്ടിയെ സമീപിച്ചാൽ ഒരു നടപടിയും എടുക്കേണ്ടെന്ന് ബ്രാഞ്ചുകൾക്ക് നിർദ്ദേശം നൽകി. ഇലന്തൂരിൽ രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങൾ തിരഞ്ഞെടുപ്പിൽ സഹകരിക്കാതെ മാറി നിന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. മല്ലപ്പുഴശ്ശേരിയിൽ സ്‌ളിപ്പുകൾ വിതരണം ചെയ്തില്ല. ലോക്കൽ കമ്മിറ്റി അംഗം ആർ. ശ്രീകുമാർ സ്‌ളിപ്പ് വിതരണം ചെയ്യേണ്ടതില്ലെന്ന് ബൂത്ത് സെക്രട്ടറിയോട് പറഞ്ഞിരുന്നു. പ്രക്കാനത്തും നാരങ്ങാനത്തും ലോക്കൽ കമ്മിറ്റിയിലെ ഓരോ അംഗങ്ങൾ വിട്ടു നിന്നു. കുളനടയിൽ എൽ.സി അംഗം ജീവരാജ് പ്രവർത്തനങ്ങളിൽ പങ്കെടുത്തില്ല. എൽ.ഡി.എഫിന് തുടർഭരണം ലഭിക്കില്ലെന്ന് കരുതി ഇരവിപേരൂർ,കോഴഞ്ചേരി, പന്തളം, പത്തനംതിട്ട ഏരിയ കമ്മിറ്റികളിലെ 22ലോക്കൽ കമ്മിറ്റികളിൽ 20 ഇടത്തും പാർട്ടി അംഗങ്ങളിൽ ചിലർ വിട്ടുനിന്നു. പന്തളം ,പത്തനംതിട്ട, കോഴഞ്ചേരി, ഇരവിപേരൂർ എന്നീ 4 ഏരിയ കമ്മിറ്റികളിൽ പ്രചരണത്തിൽ വീഴ്ചയുണ്ടായി. ഇരവിപേരൂർ ലോക്കൽ കമ്മിറ്റി 20, വള്ളംകുളം 24, കുമ്പനാട് 19, ഓതറ 16, പുല്ലാട് 25,ഇലവുംതിട്ട
16, മെഴുവേലി 3, കിടങ്ങന്നൂർ 6, മല്ലപ്പുഴശ്ശേരി 9,കോഴഞ്ചേരി 3,തോട്ടപ്പുഴശ്ശേരി 16, നാരങ്ങാനം 9, പ്രക്കാനം 5, ഓമല്ലൂർ 15, പത്തനംതിട്ട സൗത്ത് 3, പത്തനംതിട്ടനോർത്ത് 24, കുമ്പഴ 25 , കുളനട 29 എന്നിങ്ങനെ പാർട്ടി അംഗങ്ങൾ വിട്ടു നിന്നതായും റിപ്പോർട്ടിൽ പറയുന്നു. വീണാജോർജിന്റെ പരാതിയെ തുടർന്നാണ് അന്വേഷണത്തിന് സമിതിയെ നിയോഗിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് വീണാജോർജ് ഇക്കാര്യങ്ങൾ സംസ്ഥാനനേതൃത്വത്തെ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |